രാജ്യത്ത് കോവിഡ് വാക്സീന് ഉപയോഗത്തിന് അനുമതി നല്കി വിദഗ്ധ സമിതി. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സീന് ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് വാക്സീന് വിതരണ ദൗത്യത്തിനു തുടക്കമാകും. രേഖകള്‍ സമര്‍പ്പിക്കാന്‍ ഫൈസര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം.
കോവിഡ് വാക്സീന് വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാന്‍ നാളെ രാജ്യമാകെ ‘ഡ്രൈ റണ്‍’ റിഹേഴ്സല്‍ ആരംഭിക്കാനിരിക്കെയാണ് വാക്സീന് ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
സംസ്ഥാന തലസ്ഥാനങ്ങളിലെ 3 വിതരണ കേന്ദ്രങ്ങളിലെങ്കിലും പരീക്ഷണം നടത്താനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ വിതരണ കേന്ദ്രത്തിന്റെയും ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍ 25 ആരോഗ്യപ്രവര്‍ത്തകരെ ഡ്രൈ റണ്ണിനായി കണ്ടെത്തണം. ഇവരുടെ വിവരങ്ങള്‍ കോവിന്‍ ആപ്ലിക്കേഷനില്‍ നല്‍കണം. വിതരണ കേന്ദ്രത്തിലേക്ക് ഇവര്‍ നേരിട്ടെത്തി ഡമ്മി വാക്സീന് സ്വീകരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.
കേന്ദ്രം നല്കിയ മാര്ഗനിര്ദേശത്തിലേതു പോലെ കാത്തിരിപ്പു മുറി, വാക്സീന് വിതരണ മുറി, നിരീക്ഷണ മുറി എന്നിവയടക്കം ഉറപ്പാക്കണം. പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം കവാടങ്ങളായിരിക്കും. കേരളവും മഹാരാഷ്ട്രയും തലസ്ഥാന ജില്ലയ്ക്കു പുറത്തുള്ള നഗരങ്ങളിലാകും ഡ്രൈ റണ്‍ നടത്താന്‍ സാധ്യതയെന്നു കേന്ദ്രം അറിയിച്ചു. വാക്സീന് വിതരണത്തിനായി ഒരുങ്ങിയ മുഴുവന്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും.
പ്രതിരോധ കുത്തിവയ്പില്‍ അതിനിര്‍ണായകമായ കോവിന്‍ ആപ്പിന്റെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെയും പ്രവര്‍ത്തനം സംസ്ഥാനങ്ങള്‍ക്കു വിലയിരുത്താനുള്ള അവസരം കൂടിയാകും ഇത്. കോവിഡ് വാക്സീന് കുത്തിവയ്പ് നടത്താന്‍ രാജ്യത്താകെ 96,000 വാക്സിനേറ്റര്‍മാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. കോവിഡ് വാക്സീന് സംബന്ധിച്ച സംശയങ്ങള്‍ക്ക് 104 എന്ന നമ്പരിലും കോവിഡ് ഹെല്പ്ലൈന് നമ്പരായ 1075ലും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക