ഇന്ത്യയുടെ ക്യാപ്റ്റൻ കൂളായിരുന്ന എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശേഷം വലിയ തിരക്കുകളിലാണ്. ധോണിയുടെ പൗൾട്രി ബിസിനസിനെക്കുറിച്ചാണ് ആദ്യം വാർത്തകളെത്തിയത്. ജന്മദേശമായ റാഞ്ചിയിൽ ആരംഭിച്ച ഓർഗാനിക് പൗൾട്രി യൂണിറ്റിലേക്ക് രണ്ടായിരം ‘കടക്നാഥ്’ കോഴികളെ എത്തിക്കുന്നുവെന്നായിരുന്നു വാർത്ത.
എന്നാൽ ഇപ്പോൾ ധോണിയുടെ കൃഷിയെക്കുറിച്ചുള്ള റിപ്പോർട്ടാണെത്തുന്നത്. താരത്തിന്റെ റാഞ്ചിയിലെ ഫാം ഹൗസിൽ ഉത്പ്പാദിപ്പിച്ച പച്ചക്കറികള്‍ ദുബായിലെ മാർക്കറ്റുകളിലേക്കാണ് എത്തുന്നത്. പച്ചക്കറികൾ കയറ്റി അയക്കുന്നതിനുള്ള ഉത്തരവാദിത്തം ഝാർഖണ്ഡ് കൃഷി വകുപ്പ് ഏറ്റെടുത്തതായും ഇതിനായുള്ള ചർച്ചകൾ അവസാനഘട്ടിത്തിലാണെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ദുബായിൽ ഈ പച്ചക്കറി വിതരണം ചെയ്യാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് ആൾ സീസൺസ് ഫാം ഫ്രെഷ് എജൻസിയാണ്.
റാഞ്ചിയില്‍ തനിക്കുള്ള 43 ഏക്കർ ഭൂമിയിൽ പത്ത് ഏക്കറിലാണ് ധോണി കൃഷി ചെയ്യുന്നത്. സ്ട്രോബറി, കാബേജ്, തക്കാളി, ബ്രൊക്കോളി, പയറുവർഗങ്ങൾ, പപ്പായ എന്നിവയൊക്കെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ വിളയിച്ചെടുക്കുന്ന പച്ചക്കറികൾക്ക് റാഞ്ചിയിലെ പ്രാദേശിക മാർക്കറ്റിലും വൻ ഡിമാൻഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക