വാഗമൺ റിസോർട്ടിൽ ലഹരി നിശാപാർട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി.
തൃപ്പൂണിത്തുറയിലാണു താമസിക്കുന്നതെങ്കിലും കൊൽക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനു താൻ പറഞ്ഞതു മനസ്സിലാകാതെ പോയതിനാലാണു പ്രതിയാക്കിയതെന്നും ഹർജിക്കാരി പറയുന്നു.
ഡിസംബർ 19നാണു ബ്രിസ്റ്റിയും കൂട്ടുകാരും വാഗമണിലേക്കു വിനോദയാത്ര പോയത്. റിസോർട്ടിലെ 3 കെട്ടിടങ്ങളിൽ ഒന്നിലാണു താമസിച്ചതെന്നും അവിടുത്തെ ഡിജെ പാർട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. ബിടെക് വിദ്യാർഥിയാണ്,
കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ്, ജനുവരിയിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ് അറസ്റ്റിലായത് തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ പറയുന്നു.
9–ാം പ്രതിയായ ഹർജിക്കാരി ഡിസംബർ 21 മുതൽ റിമാൻഡിലാണ്. ബ്രിസ്റ്റിയുടെ കയ്യിൽ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാൽ അത്രയും കഞ്ചാവ് താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് ആകെ പിടികൂടിയതാണെന്നു ഹർജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക