നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് റിട്ടയർഡ് ജസ്റ്റിസ് കെമാൽ പാഷ. വരുന്ന തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലം നൽകാമെന്ന് യു ഡി എഫ് അറിയിച്ചെന്ന് കെമാൽ പാഷ. എന്നാൽ എറണാകുളമോ തൃക്കാക്കരയോ ആണ് താൽപര്യമെന്നും ആ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചാൽ മത്സരിക്കാമെന്നുമാണ് താൻ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുനലൂർ തന്റെ സ്ഥലമാണെന്നും തനിക്ക് ഒരുപാട് ആളുകൾ അവിടെയുണ്ടെന്നും എന്നാൽ, പ്രായോഗികമായി തനിക്കത് ബുദ്ധിമുട്ടാണെന്നും കെമാൽ പാഷ വ്യക്തമാക്കി. പുനലൂർ ലഭിച്ചാൽ ഇവിടെ നിന്ന് താമസം മാറേണ്ടതായിട്ട് വരും. മക്കളും സഹോദരങ്ങളും ഇവിടെയാണ്. പുനലൂരിൽ മത്സരിച്ച് എം എൽ എ ഇവിടെയിരുന്ന് അവിടുത്തെ കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമാകില്ല. അങ്ങനെ വരുമ്പോൾ അങ്ങോട്ട് താമസം മാറേണ്ടി വരും. അതുകൊണ്ടു തന്നെ സ്നേഹപൂർവം താനത് നിരസിക്കുകയായിരുന്നു എന്നും കെമാൽ പാഷ പറഞ്ഞു.
താൻ ഇപ്പോൾ താമസിക്കുന്നത് തൃക്കാക്കര മണ്ഡലമാണ്. അതുകൊണ്ട് തൃക്കാക്കര മണ്ഡലമോ അടുത്തുള്ള ഏതെങ്കിലും മണ്ഡലമോ ആണെങ്കിൽ താൻ ആലോചിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെമാൽ പാഷ പറഞ്ഞു. യു ഡി എഫ് പ്രവർത്തകരാണ് തന്നെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ശമ്പളമൊന്നും വേണ്ടെന്നും സർക്കാർ പെൻഷൻ തരുന്നുണ്ടെന്നും തനിക്കതു മതിയെന്നും കെമാൽ പാഷ പറഞ്ഞു. ജനങ്ങളുടെ പോക്കറ്റിൽ നിന്ന് ഒന്നുമെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഏതെങ്കിലും ഒരു പ്രസ്താനത്തിനൊപ്പം ചേർന്നാൽ അതിലുള്ള ആളുകൾ നല്ലതായി നടക്കാൻ നിർബന്ധമായിട്ട് താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഒറ്റയ്ക്ക് ശബ്ദിച്ചതു കൊണ്ട് ആരെങ്കിലും നന്നാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളാണ് താനുമായി ബന്ധപ്പെട്ടത്. എന്നാൽ, ഏറ്റവും വലിയ നേതൃത്വത്തിൽ നിന്നുള്ള ആളുകളൊന്നും താനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവർ ഒക്കെ തന്നെ അറിയാവുന്ന ആളുകളാണെന്നും അവരുടെ അറിവോടു കൂടിയാണ് പുനലൂർ മണ്ഡലത്തിന്റെ കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു ഓഫർ വന്നാൽ സ്വീകരിക്കാൻ ആണ് സാധ്യതയെന്നും അതിനെക്കുറിച്ച് ഗൗരവമായി താൻ ആലോചിക്കുമെന്നും കെമാൽ പാഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക