ഭാര്യയെ കാറിലിരുത്തി യുവാവ് പുറത്തിറങ്ങിയതിനു പിന്നാലെ കാറുമായി മോഷ്ടാക്കൾ മുങ്ങി. കാറിനൊപ്പം അകത്തിരുന്ന യുവതിയുമായാണ് മേഷ്ടാക്കൾ കടന്നുകളഞ്ഞത്. പഞ്ചാബിലെ ദേര ബാസ്സിയിൽ മക്കളുടെ സ്കൂൾ ഫീസ് അടയ്ക്കാനിറങ്ങിയ ദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്.
സ്കൂൾ ഫീസ് അടയ്ക്കാനാണ് സുഖ് മണി രാജീവ്- റിതു ദമ്പതികൾ കാറുമായി വീട്ടിൽ നിന്നിറങ്ങിയത്. ഭാര്യയെ കാറിലിരുത്തിയ ശേഷം കാറിന്റെ താക്കോൽ എടുക്കാതെ രാജീവ് ഫീസ് അടയ്ക്കാനായി സ്കൂളിലേക്ക് പോയി. തൊട്ടുപിന്നാലെ രണ്ടുപേര്‍ കാറിന്റെ വാതില്‍ തുറന്ന് അകത്തുകയറിയറുകയായിരുന്നു.
ഒരാള്‍ ഡ്രൈവറുടെ ഇരിപ്പിടത്തിലും മറ്റൊരാള്‍ പിറകിലുമാണ് കയറിയത്. പിന്നിൽ കയറിയ ആൾ റിതുവിന്റെ മുഖംപൊത്തി. പിന്നാലെ കാറുമായി കടന്നുകളയുകയായിരുന്നു. ദേശീയപാതയിലേക്ക് പ്രവേശിച്ച മോഷ്ടാക്കള്‍ ഒടുവില്‍ അംബാല ടോള്‍പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് യുവതിയെ റോഡില്‍ ഉപേക്ഷിച്ചത്.
അതേസമയം മോഷ്ടിക്കപ്പെട്ട കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അംബാല ടോള്‍പ്ലാസ വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണെന്ന് ദേര ബസ്സിയ സ്റ്റേഷൻ ഹൗസ് ഓഫീസർ സതീന്ദർ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക