യൂട്യൂബ് ചാനലിൽ വരുമാനം കൂട്ടാനായി യുവതികളോട് അശ്ലീലച്ചുവയിൽ ചോദ്യങ്ങൾ ചോദിച്ച് പ്രതികരണമെടുത്ത് വീഡിയോ അപ്ലോഡ് ചെയ്യുന്ന യുവാക്കൾ അറസ്റ്റിൽ. മൂന്ന് യുവാക്കളെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശികളായ അവതാരകൻ അസൻ ബാദ്ഷാ (23), ക്യാമറാമാൻ അജയ് ബാബു (24), നല്ലൂർ സ്വദേശിയായ ചാനൽ ഉടമ ദിനേശ് കുമാർ (31) എന്നിവരാണ് പിടിയിലായത്. ശാസ്ത്രി നഗർ പോലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പൊതുസ്ഥലങ്ങളിൽ അശ്ലീലച്ചോദ്യങ്ങളുമായി നടക്കുന്ന മറ്റ് യു ട്യൂബ് ചാനലുകാർക്ക് എതിരേയും നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ബസന്റ് നഗർ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ സ്ത്രീപീഡനമടക്കം നാലുവകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ‘ചെന്നൈ ടോക്സ്’ എന്ന പേരിലുള്ള ഇവരുടെ യു ട്യൂബ് ചാനലിൽ വിവിധ വിഷയങ്ങളിൽ ആളുകളുടെ പ്രതികരണങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്. കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിന് ലൈംഗികച്ചുവയുള്ള ചോദ്യങ്ങളും ദ്വയാർഥപ്രയോഗങ്ങളും നടത്തുന്നത് പതിവായിരുന്നു.
യുവതികളോട് സംസാരിക്കുന്നതിന്റെ വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുകളുമായി ഇവർ സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിച്ചെന്നാണ് പരാതി. പൊതുസ്ഥലങ്ങളിൽ വെച്ചാണ് ആളുകളോട് അഭിപ്രായം തേടി വീഡിയോകൾ ചിത്രീകരിച്ചിരുന്നത്. തരംതാഴ്ന്ന ചോദ്യങ്ങൾ ചോദിക്കുന്ന ഇവർ അനുവാദം കൂടാതെ ദൃശ്യങ്ങളുമെടുത്തിരുന്നു. സ്ത്രീവിരുദ്ധമായ അടിക്കുറിപ്പുകളാണ് ഒപ്പം ചേർത്തിരുന്നത്. ഇത്തരത്തിൽ കഴിഞ്ഞദിവസം ഒരു യുവതിയെ സമീപിച്ച് അപമാനിച്ചതോടെ അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക