ഡൽഹി: വിവാഹം കഴിഞ്ഞ് 18 ദിവസത്തിനുശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. വിവാഹത്തിനു ശേഷമുള്ള ചില ആചാരങ്ങൾക്കായി നവദമ്പതികൾ യുവതിയുടെ വീട്ടിലേക്ക് വന്നിരുന്നു. അതിനുശേഷം ഭർത്താവിന്റെ വീട്ടിൽ മടങ്ങിയെത്തി പിറ്റേദിവസമാണ് സ്വന്തം നാട്ടുകാരനായ കാമുകനൊപ്പം യുവതി ഒളിച്ചോടിയത്. ഒളിച്ചോടുന്നതിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും കുറച്ച് പണവും അവർ എടുത്തു.
ഡിസംബർ 6 ന് രാഹുൽ എന്ന യുവാവിനെ വിവാഹം കഴിച്ച 20 കാരിയായ മൂർത്തി റെയ്ക്വാർ എന്ന യുവതി ഡിസംബർ 24 ന് കാമുകൻ ഭജ്ജു യാദവ് എന്നയാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഭർത്താവ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ഇക്കാര്യം അറിഞ്ഞയുടനെ യുവതിയുടെ കുടുംബാംഗങ്ങൾ സ്റ്റേഷനിൽ ഹാജരായിരുന്നു. അലിപൂർ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ഛത്തർപൂരിലെ ചിർവാരി ഗ്രാമത്തിലാണ് സംഭവം നടന്നത്.
കാണാതായ കേസ് രജിസ്റ്റർ ചെയ്ത ശേഷം ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ച് യുവതിക്കായി തിരച്ചിൽ നടത്തി. അതിനിടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് താൻ കാമുകനൊപ്പം പോയതാണെന്ന് അറിയിച്ചു. ഇതേത്തുടർന്ന് രാഹുലും വീട്ടുകാരും യുവതിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. നഷ്ടപരിഹാരം നൽകണമെന്നതായിരുന്നു അവരുടെ ആവശ്യം.
അഞ്ചു ലക്ഷം രൂപയുടെ ആഭരണങ്ങളും യുവതി കൊണ്ടുപോയി. അതിനൊപ്പം 20000 രൂപയും എടുത്തിരുന്നതായി രാഹുൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയെയും കാമുകനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ സംസ്ഥാനം വിട്ടതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക