ഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണവും തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നേരത്തേ അറിഞ്ഞിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നു. പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോര്‍ന്ന, ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളിലാണ് വിവരങ്ങളുള്ളത്.
പുല്‍വാമ ആക്രമണമുണ്ടായ 2019 ഫെബ്രുവരി 14 ന് വൈകിട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ 20 മിനുട്ടിനുള്ളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകരാക്രമണം കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്ന് അര്‍ണബ് പറയുന്നുണ്ട്. ഈ ആക്രമണത്തില്‍ നമ്മള് വിജയിച്ചുവെന്നും പറയുന്നു.
അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണബിന് ബാര്‍ക്ക് സിഇഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.
ആ വര്‍ഷം ഫെബ്രുവരി 26നാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ട് ആക്രമണം ഇന്ത്യ നടത്തുന്നത്. ബിജെപി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.
ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. തട്ടിപ്പിലൂടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി ശ്രമിച്ചതിന്റെ വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) മുന്‍ സിഇഇ പാര്‍ത്ഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രത്തിലുമുള്ള അര്‍ണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. പുറത്തായ ചാറ്റുകള്‍ 500 പേജ് വരുമെന്നാണു റിപ്പോര്‍ട്ടുകള്‍. റേറ്റിങ് തട്ടിപ്പു കേസില്‍ പാര്‍ത്ഥോ ദാസ് ജയിലിലാണ്.
സെറ്റ് ടോപ് ബോക്സുകളില്‍ പ്രത്യേക സോഫ്റ്റ്വെയര് സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അര്‍ണബിനോട് അഭ്യര്‍ത്ഥിക്കുന്നതും ചാറ്റില്‍ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാല്‍ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക