തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാക്കണമെന്ന് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. കൂടിയ അടിസ്ഥാന ശമ്പളം 1,66,800.
പുതുക്കിയ ശമ്പളത്തിന് 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാനുമുള്ള കമ്മിഷന്റെ ശുപാർശകൾ മുഖ്യമന്ത്രിക്കു കൈമാറി. ഇപ്പോൾ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1.20 ലക്ഷവുമാണ്.
കുറഞ്ഞ പെന്ഷൻ 11,500 രൂപയും കൂടിയത് 83,400 രൂപയുമാക്കണം. പെൻഷൻ പ്രായം ഉയർത്തലിനെ സംബന്ധിച്ച് പരാമർശമില്ല. 2019 ജൂലൈ 1 മുതൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അടുത്ത പരിഷ്കരണം കേന്ദ്ര ശമ്പള പരിഷ്കരണത്തിനുശേഷം 2026ൽ മതിയെന്നാണ് നിർദേശം. വയോധികരെയും കുട്ടികളെയും നോക്കാൻ ഒരു വർഷത്തെ അവധി അനുവദിക്കാം. അവധിക്കാലത്ത് 40 ശതമാനം ശമ്പളം ലഭിക്കും.
ഈ വർഷം വിരമിക്കുന്നവർക്ക് ഒരു വർഷംകൂടി നീട്ടിനൽകിയാൽ സര്‍ക്കാരിനു 5700 കോടി ലാഭിക്കാം. എച്ച്ആർഎ അടിസ്ഥാന ശമ്പളത്തിന്റെ ശതമാന നിരക്കിലായിരിക്കും. കുറഞ്ഞ എച്ച്ആർഎ 1200, കൂടിയത് 10,000. നഗരങ്ങളിൽ 10 ശതമാനം.
ജില്ലാ കേന്ദ്രങ്ങളിൽ 8 ശതമാനം. മുനിസിപ്പാലിറ്റിയിൽ 6 ശതമാനം. പഞ്ചായത്ത് 4 ശതമാനം. എച്ച്ആർഎ വർധിപ്പിച്ച സാഹചര്യത്തിൽ സിറ്റി അലവൻസ് നിർത്തലാക്കി. 2019 ജൂലൈ 1 വരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും.
ഫിറ്റ്മെന്റ് ബെനിഫിറ്റ് 10 ശതമാനം. തഹസിൽദാർ തസ്തിക പ്രിൻസിപ്പൽ തഹസിദാർ ആയി ഉയർത്തി. വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവർക്ക് അധിക അലവൻസ്. സേനാവിഭാഗം ജീവനക്കാരുടെ വിവിധ അലവൻസുകൾ വർധിപ്പിക്കും. അധിക ഗ്രേഡുകൾ അനുവദിക്കും. സ്പെഷാലിറ്റി ഡോക്ടർമാർക്കും സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാർക്കും സ്പെഷലിസ്റ്റ് ആയുർവേദ ഡോക്ടർമാര്‍ക്കും സ്പെഷല്‍പേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക