കൊച്ചി∙ സ്വർണത്തിന്റെ കസ്റ്റംസ് നികുതി കുറച്ച നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യപനത്തിനുശേഷം കേരളത്തിൽ ഇതുവരെ സ്വർണവില കുറഞ്ഞത് പവന് 680 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുമ്പോഴാണ് രാജ്യത്ത് ഈ വിലക്കുറവു ലഭിക്കുന്നത്.
ഇന്നലെ പവന് 400 രൂപയും ഇന്ന് 280 രൂപയും കുറഞ്ഞു. ഒരു വർഷംകൊണ്ട് റോക്കറ്റ് പോലെ കുതിച്ച സ്വർണവിലയെ പഴയ രീതിയിലേക്കു മടക്കിക്കൊണ്ടുവരാൻ നിർമല സീതാരാമന്റെ ബജറ്റിനു കഴിയുമോ എന്നാണ് ജനങ്ങളെല്ലാം ഒത്തു നോക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടിയിലെ ഇളവ് സ്വർണവിലയിൽ ഇനിയും കുറവു വരുത്തുമോ എന്നു പരിശോധിക്കാം.
വിപണിയിൽ ഇപ്പോൾ ലഭിക്കുന്നത് 12.5 ശതമാനം നികുതി നൽകി ഇറക്കുമതി ചെയ്ത സ്വർണമാണ്. എങ്കിലും നികുതി കുറച്ചതിന്റെ അന്നു തന്നെ വിലക്കുറവ് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ദേശീയ ബുള്യൻ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ 1000 രൂപയുടെയും (3 ശതമാനം) കുറവുണ്ടായി. കമ്മോഡിറ്റി വിപണിയിലും സ്വർണാഭരണ വിപണിയിലും വിലക്കുറവ് പ്രതിഫലിക്കുന്നുണ്ട്. എന്നാൽ വെള്ളി വിപണിയിൽ കാര്യമായ വിലക്കുറവ് ഉണ്ടായിട്ടുമില്ല. വെള്ളി ഗ്രാമിന് ഇന്ന് 2 രൂപയാണു കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക