തന്റെ കുട്ടിക്കാലത്തെ കയ്പേറിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മലയാള മുന്‍നിര ഡബ്ബിങ് ആര്‍ടിസ്റ്റായ ശ്രീജ രവി. അച്ഛന് കിടപ്പിലായതോടെ പട്ടിണിയുടെ വക്കിലായ തങ്ങള്‍ അടുത്ത വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന കഞ്ഞിവെള്ളം കുടിച്ച് ജീവിച്ചിരുന്ന കാലത്തെ കുറിച്ചാണ് ശ്രീജ ഒരു അഭിമുഖത്തില്‍ പറയുന്നത്.
‘ 1971ലാണ് അച്ഛന് മരിക്കുന്നത്. കുറച്ചുകാലം കിടപ്പിലായിരുന്നു. അച്ഛന്റെ മരണശേഷമാണ് ഞങ്ങള്‍ നാലു മക്കളും അമ്മയും മദ്രാസിലേക്ക് വരുന്നത്. ബാക്കി നാലുപേരും ആ സമയമായപ്പോഴേക്കും സ്വന്തം നിലയില്‍ എത്തിയിരുന്നു.
അച്ഛന് കിടപ്പിലായതോടെ തന്നെ ഞങ്ങളുടെ ജീവിതം വഴിമുട്ടിയപോലെ ആയി. വല്ലാത്തൊരു കഷ്ടപ്പാടിലേക്ക് ഞങ്ങള്‍ അകപ്പെട്ടു. മുണ്ടയാട് എന്ന സ്ഥലത്ത് താമസിക്കുമ്പോള്‍ അടുത്ത വീട്ടില്‍നിന്ന് കൊണ്ടുവരുന്ന കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. വീട്ടിലെ മൂത്ത കുട്ടികള്‍ക്ക് നാണക്കേടായതുകൊണ്ട് എന്നെയാണ് അടുത്ത വീട്ടിലേക്ക് അയക്കുക.
വീട്ടിലൊന്നും ഉണ്ടാക്കിയിട്ടുണ്ടാകില്ല. തുണിമുക്കാനാണ് കഞ്ഞിവെള്ളം കൊണ്ടു പോകുന്നത് എന്നാണ് ആ വീട്ടുകാര്‍ കരുതിയിരുന്നത്. ആ കഞ്ഞിവെള്ളം കുടിച്ച് വയര്‍ നിറക്കാനായിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഞാനന്ന് ചെറിയ കുട്ടിയാണ്. പെറ്റിക്കോട്ട് പോലത്തെ ഉടുപ്പിട്ട് ബക്കറ്റ് പോലത്തെ ഒരു അലൂമിനിയ പാത്രവുമായി വെള്ളം വാങ്ങിച്ചുകൊണ്ടു വരുന്നത് ഓര്‍മയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക