താൻ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് വി.കെ ശശികല. അണ്ണാ ഡി.എം.കെ തന്നെ ഭയപ്പെടുന്നു. ജയ സമാധി സര്‍ക്കാര്‍ അടച്ചത് പേടികാരണമാണ്. തന്റെ നീക്കം കാത്തിരുന്ന് കാണൂ എന്നും ശശികല പ്രവര്‍ത്തകരോട് പറഞ്ഞു.
ജയില്‍വാസത്തിനും കോവിഡ് ചികില്സയ്ക്കുംശേഷം ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. അണ്ണാ ഡിഎംകെയുടെ പതാകയുള്ള കാറില്‍ നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര. ശശികലയുടെ മടങ്ങിവരവിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ അണ്ണാ ഡി.എം.കെ സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തമാക്കി.
രാവിലെ ഏഴേമുക്കാലോടെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍നിന്ന് നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെ ശശികലയുടെ റോഡ് ഷോ തുടങ്ങി. റിസോര്‍ട്ടില്‍നിന്ന് അണ്ണാ ഡിഎംകെ പതാകയുള്ള സ്വന്തം കാറില്‍ യാത്ര തുടങ്ങിയ ശശികല, അതിര്‍ത്തിയില്‍വച്ച് പാര്‍ട്ടി പതാകയുള്ള അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ കാറിലേക്ക് മാറിക്കയറി. ശശികല സ്വന്തം കാറില്‍ അണ്ണാ ഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. അതിര്‍ത്തിയില്‍വച്ച് അണികള്‍ ശശികലയ്ക്ക് വന്‍ സ്വീകരണം നല്കി.
അതിര്‍ത്തി പിന്നിട്ടതോടെ വാഹനവ്യൂഹം തമിഴ്നാട് പൊലീസ് തടഞ്ഞു. അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂവെന്ന് അറിയിച്ചു. എന്നാല്‍ പൊലീസ് നിര്‍ദേശം ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോവുകയാണ്. ശശികലയുടെ വരവ് കണക്കിലെടുത്ത് തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാ ഡിഎംകെ കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. പാര്‍ട്ടി ഒാഫിസുകളില്‍ ശശികയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക