വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഈ തെരഞ്ഞെടുപ്പ് ബിജെപി കേരളം ഭരിക്കാനുള്ള തെരഞ്ഞെടുപ്പാവുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
ലക്ഷദ്വീപിന്റെ ചുമതലയാണ് തനിക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്വമാണത്. അത് കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉണ്ടാവാനുള്ള സാധ്യതയുമില്ല. പിന്നെ പാര്‍ട്ടിയാണ് തീരു മാനിക്കുന്നത്. സംസ്ഥാന ദേശീയ നേതൃത്വമാണ് സീറ്റിന്റെ കാര്യത്തിലെല്ലാം തീരുമാനമെടുക്കുന്നത്. ആ കാര്യത്തിലൊന്നും തീരുമാനമെടുത്തിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഗുജറാത്ത് മോഡല്‍ വികസനം പറഞ്ഞത് മാത്രമായിരുന്നില്ല തന്നെ പുറത്താക്കാനുള്ള കാരണം. താന്‍ ഉംറക്ക് പോയി എന്നതും കൂടിയായിരുന്നു അവരുടെ പ്രശ്നം. അന്ന് താന്‍ രണ്ട് മുദ്രാവാക്യമായിരുന്നു കേരളത്തിന്റെ മുന്നിലേക്ക് വെച്ചിരുന്നത്. ഒന്ന് വിശ്വാസം, മറ്റൊന്ന് വികസനം. ഈ വിഷയങ്ങളില്‍ സിപിഐഎം നയം തിരുത്തേണ്ടതുണ്ട് എന്നായിരുന്നു താന്‍ പറഞ്ഞത്. പാര്‍ട്ടി പ്ലീനം വിളിച്ച് സായുധ വിപ്ലവം ഉപേക്ഷിച്ച പോലെ മറ്റൊരു പാര്‍ട്ടി പ്ലീനം വിളിച്ച് വൈരുധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കണം എന്നായിരുന്നു താന്‍ പറഞ്ഞത്. തത്വത്തില്‍ അത് ഇപ്പോഴെങ്കിലും സിപിഐഎം അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. തന്നെ ഗോവിന്ദന് മാസ്റ്ററടക്കം ഇതിന്റെ പേരില്‍ കളിയാക്കിയിരുന്നു. ഇപ്പോള്‍ എന്തായി എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അനാവശ്യമായ പരിഗണനകള്‍ നല്‍കുന്നുവെന്ന ഒരു തോന്നല്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതിനെതിരായിട്ടുള്ള വലിയ വികാരം ഉണ്ടായിട്ടുണ്ട്. അത് ബിജെപിക്ക് ഗുണം ചെയ്യും. അത് കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ബിജെപി കേരളം ഭരിക്കാനുള്ള തെരഞ്ഞെടുപ്പാവുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക