മംഗളൂരു : ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തല്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരു ഉള്ളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ജൂനിയറായി എത്തിയ മലയാളി വിദ്യാര്‍ഥികളുടെ താടിയും മീശയും വടിപ്പിച്ചായിരുന്നു മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർഥികൾ അറസ്റ്റിലാവുന്നത്.
മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർഥികളെയാണ് 11 അംഗ മലയാളി വിദ്യാർഥിസംഘം റാഗ് ചെയ്തത്. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്മെന്റാണ് പോലീസിനെ വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക