നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥയ്ക്ക് നാളെ കാസര്‍കോട്ട് തുടക്കമാകും. സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് നയിക്കുന്ന ജാഥ ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ മറ്റന്നാള്‍ എറണാകുളത്തുനിന്നും ആരംഭിക്കും.
തുടര്‍ഭരണം, അത് മാത്രം ലക്ഷ്യം. യുഡിഎഫിന് പിന്നാലെ എല്‍ഡിഎഫും തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ഇറങ്ങുകയാണ്. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വികസനമുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാകും ജാഥയ്ക്ക് സ്വീകരണം നല്‍കുക. ആദ്യ സ്വീകരണം കാസര്‍കോട് മണ്ഡലത്തിലാണ്. ജില്ലയിലെ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ജാഥയിലുടനീളം എല്‍ഡിഎഫിലെ ഘടകക്ഷികള്‍ എല്ലാവരും അണിനിരക്കും.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ജാഥയുടെ പ്രയാണവും സ്വീകരണങ്ങളും എന്നാണ് എല്‍ഡിഎഫ് പറയുന്നത്. വടക്കന്‍ മേഖല ജാഥ തൃശൂരിലും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക