കൊച്ചി: കൊട്ടിയൂർ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതി റോബിൻ വടക്കുഞ്ചേരിക്ക് ഇടക്കാലജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നൽകുന്നതുപോലെയാകുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാൽ ഈ വിഷയത്തിൽ ഒരു അഭിപ്രായവും രേഖപ്പെടുത്താതെ അകന്നുനിൽക്കുകയാണെന്ന് സുപ്രീംകോടതി വിധി എടുത്തുപറഞ്ഞു കോടതി വ്യക്തമാക്കി. കീഴ്കോടതി വിധിക്കെതിരായ അപ്പീലിൽ ശരിയായ തീരുമാനം എടുക്കുന്നതിനായാണിതെന്നും ഉത്തരവിൽ പറയുന്നു.
റോബിനെ തലശ്ശേരി സെഷൻസ് കോടതി 20 വർഷമാണ് തടവിന് ശിക്ഷിച്ചത്. ഉത്തരവിനെതിരായ അപ്പീലിനുപിന്നാലെയാണ് വിവാഹം കഴിക്കാനായി ജാമ്യംതേടി ഉപഹർജി നൽകിയത്. പെൺകുട്ടിയും കക്ഷിചേർന്നിരുന്നു.
ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്നായിരുന്നു റോബിന്റെ വാദം. പൗരോഹിത്യം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുട്ടി ഉണ്ടായതോടെ സംഭവം വിവാദമാകുകയും പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്ന് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നും റോബിൻ വാദിച്ചു.
എന്നാൽ, പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. പീഡിപ്പിക്കപ്പെടുമ്പോൾ പെൺകുട്ടിക്ക് പതിനാറര വയസ്സേ ഉണ്ടായിരുന്നുള്ളു. വിവാഹാവശ്യം ശിക്ഷയിൽനിന്ന് രക്ഷപ്പെടാനായിട്ടാണെന്നും വാദിച്ചു.
ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്നും തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്നായിരുന്നു പെൺകുട്ടി കോടതിയെ അറിയിച്ചത്. ഈ നിലപാട് സംശയകരമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. റോബിനെ പൗരോഹിത്യത്തിൽനിന്ന് മാർപാപ്പ പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക