കൊല്ലം: ഉത്ര വധക്കേസ് വിചാരണയിൽ വാവ സുരേഷ്, അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ എന്നിവരെ സാക്ഷികളായി കൊല്ലം ആറാം സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ വിസ്തരിച്ചു. ഉത്രയെ ഭർതൃഗൃഹത്തിൽ വെച്ച് അണലി കടിച്ചദിവസം തന്നെ സംശയം തോന്നിയിരുന്നുവെന്ന് വാവ സുരേഷ് പറഞ്ഞു.
സംഭവദിവസം വൈകുന്നേരം പറക്കോട് ഒരുവീട്ടിലെ കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ചെന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഒരു കാരണവശാലും അണലി രണ്ടാംനിലയിൽ കയറി കടിക്കില്ലന്ന് പറഞ്ഞിരുന്നു. . 20 ദിവസത്തിന് ശേഷം ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ മൂർഖൻ പാമ്പ് പുറത്തുനിന്നും സ്വാഭാവികമായി ആ വീട്ടിൽ കയറില്ലന്നും മനസ്സിലായി.
മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻ പറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പ് കടി അറിഞ്ഞില്ലന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും മൊഴി നൽകി. എട്ട് ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്തിയ തനിക്ക് വീട്ടിനുള്ളിൽനിന്ന് അണലിയെ പിടിക്കാൻ ഇടവരികയോ വീടിനുള്ളിൽ െവച്ച് ഒരാളെ കടിച്ച സംഭവം അറിയുകയോ ചെയ്തിട്ടില്ല.
ഒരേയാളെ രണ്ട് അളവിലെ വിഷപ്പല്ലുകളുടെ അകലെ കടിക്കുന്നത് അസ്വാഭാവികമാണെന്നും വാവ സുരേഷ് മൊഴി നൽകി.
51ാം സാക്ഷിയായി വിസ്തരിച്ച മുഹമ്മദ് അൻവർ ഉത്രയെ പാമ്പ് കടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോൾ സ്വാഭാവിക രീതിയിലല്ലായിരുന്നുവെന്ന് കണ്ടതായി മൊഴി നൽകി. അണലി കടിച്ചതിെൻറ ഫോട്ടോയും മൂർഖൻ കടിച്ചതിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ചതിൽ മുറിവുകൾ സ്വാഭാവികമായി തോന്നിയില്ല.
കൈകളിലുണ്ടായ കടിപ്പാട് മൂർഖെൻറ തലയിൽ അമർത്തിപ്പിടിച്ചാൽ മാത്രമുണ്ടാകുന്ന വ്യതിയാനമാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞതായി അദ്ദേഹം മൊഴി നൽകി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, കെ. ഗോപീഷ്കുമാർ, സി.എസ്. സുനിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അജിത് പ്രഭാവ്, വിജേന്ദ്രലാൽ, ജിത്തുനായർ എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക