തിരുവനന്തപുരം : ഭക്തമാനസങ്ങൾക്കു സാഫല്യ നിമിഷം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല. കോവിഡിന്റെ സാഹചര്യത്തിൽ വീട്ടുമുറ്റത്ത് ഒരുക്കിയ പൊങ്കാലയടുപ്പുകളിൽ അമ്മയ്ക്കു നൈവേദ്യമർപ്പിച്ചു ഭക്തർ അനുഗ്രഹ പുണ്യമറിയും. രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞതോടെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം സഹമേൽശാന്തി പണ്ടാര അടുപ്പു ജ്വലിപ്പിച്ചു. ഭക്തർ വീടുകളിലൊരുക്കിയിട്ടുള്ള അടുപ്പുകളിൽ തങ്ങളുടെ പൊങ്കാല വിഭവങ്ങൾ സ്വയം നിവേദിച്ചു.
ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ വർഷംതോറും മുടങ്ങാതെ എത്തുന്ന സിനിമാ താരമാണ് ചിപ്പി. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിലാണ് ഭക്തർ പൊങ്കാല അർപ്പിച്ചത്.
ചിപ്പിയും സ്വന്തം വീട്ടിലാണ് പൊങ്കാലയിടുന്നത്. അടുത്ത വർഷമെങ്കിലും ഈ സാഹചര്യം മാറി ആറ്റുകാലമ്മയുടെ നടയിൽ പൊങ്കാല ഇടാൻ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നതായി ചിപ്പി പറഞ്ഞു. കൊഞ്ചിറവിളയിൽ മാസ്ക് ധരിച്ചാണ് സ്വന്തം വീട്ടില്‍ സ്ത്രീകള്‍ പൊങ്കാല അര്‍പ്പിച്ചത്.
പ്രധാന ചടങ്ങായ കുത്തിയോട്ടം ആചാരപ്രകാരം പണ്ടാര ഓട്ടം മാത്രമായി നടത്താനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഞായറാഴ്ച നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാവുക.
പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്ച്ചയുണ്ടാങ്കുമെങ്കിലും പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ടനിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക