നിയമസഭ തെരഞ്ഞെടുപ്പിനുള്ള ട്വന്റി 20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വൈപ്പിന്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സംവിധായകന് സിദ്ദീഖ്, നടന് ശ്രീനിവാസന് തുടങ്ങിയവര്‍ ട്വന്റി 20യില്‍ അംഗങ്ങളായി.
മൂന്ന് പേരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പകരം ട്വന്റി 20 ഉപദേശക സമിതിയംഗങ്ങളാവും. ചിറ്റിലപ്പള്ളിയാണ് ഉപദേശക സമിതി ചെയര്മാന്
കുന്നത്തുനാട് ഡോ. സുജിത് പി സുരേന്ദ്രന്, പെരുമ്പാവൂര്‍ ചിത്ര സുകുമാരന്‍, മൂവാറ്റുപഴ സി.എന്‍ പ്രകാശ്, വൈപ്പിന്‍ ഡോ.ജോബ് ചക്കാലക്കല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികളാവുന്നത്.
കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ മരുമകനും ട്വന്റി 20 സ്ഥാനാര്‍ത്ഥിയാവും. കോതമംഗലത്താണ് പി.ജെ. ജോസഫിന്റെ മകളുടെ ഭര്‍ത്താവായ ജോ ജോസഫ് മത്സരിക്കുക.
പെനാപ്പിളാണ് ട്വന്റി 20യുടെ ചിഹ്നം. നേരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി 20 മത്സരിച്ചിരുന്നത്.
എറണാകുളം ജില്ലയിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ തീരുമാനം. ഇതില്‍ കുന്നത്ത്നാട് മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിയുമെന്നാണ് ട്വന്റി 20 വിലയിരുത്തുന്നത്.
കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 ക്ക് രൂപം നല്‍കിയത്. 2013ലാണ് അന്ന കിറ്റക്സ് ഗ്രൂപ്പിന്റെ ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക