ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച തൃശൂരിൽ ചേരും. ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിലും സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയുണ്ടാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് വീണ്ടും യോഗം ചേരുന്നത്. സ്ഥാനാർഥികൾ ആരാവണമെന്നതിനെക്കുറിച്ച് ആർഎസ്എസും പ്രത്യേകം ലിസ്റ്റ് നൽകിയിട്ടുണ്ട്. സ്ഥാനാർഥികളാവാനുള്ള നേതാക്കളുടെ മത്സരം ഒരു വശത്ത് നടക്കുമ്പോൾ ത്തന്നെ പ്രധാനപ്പെട്ട പലരും സ്ഥാനാർഥികളാവാൻ വിസമ്മതിക്കുന്നതും ബിജെപിക്ക് തലവേദനയായി.
സിനിമാ താരം സുരേഷ്ഗോപി മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. അൽഫേൻസ് കണ്ണന്താനവും സീറ്റ് വേണ്ടെന്ന് നേതൃത്വത്തെ അറിയിച്ചു. ഘടകകക്ഷി നേതാക്കളായ പി സി തോമസ്, തുഷാർ വെള്ളാപ്പള്ളി എന്നിവരും മത്സരിക്കാനില്ലെന്ന നിലപാടിലാണ്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടില്ല. കുമ്മനം രാജശേഖരൻ നേമത്തും കെ സുരേന്ദ്രൻ കഴക്കൂട്ടത്തും, വി വി രാജേഷ് വട്ടിയൂർക്കാവിലും മത്സരിക്കാനാണ് ഒരുങ്ങിയിരിക്കുന്നത്.
അതിനിടെ സി കെ ജാനുവിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവന്നതിൽ ബിജെപിയുടെ വയനാട് കമ്മിറ്റി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രന് സീറ്റ് നൽകുന്ന കാര്യത്തിലും ഭിന്നതയുണ്ട്. മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞ ശോഭ സുരേന്ദ്രന് സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഔദ്യോഗിക പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക