കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയ പിസി ചാക്കോ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപിയിലേക്ക് വരാന്‍ താല്പര്യമില്ലാത്തവരെ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാനാണ് എന്‍ഡിഎ ശ്രമം .
ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ് പിസി ചാക്കോയെ തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസിലേക്ക് ക്ഷണിച്ചതെന്നും ഇത്തരത്തില്‍ വരുന്നവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതുള്‍പ്പെടെ ഉന്നത പദവികളാണ് വാഗ്ദാനം ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
നേരത്തെ സിപിഐഎം വിട്ടെത്തിയ ജ്യോതിസ് ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടാണ് ജ്യോതിസ്.
തെരഞ്ഞെടുപ്പില്‍ അരൂരിലേക്ക് ജ്യോതിസിനെ ഇടതുസ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കിയതോടെ ജ്യോതിസ് ബിഡിജെഎസില്‍ ചേരുകയായിരുന്നു.
ഇതിന് പുറമേ കേരള കോണ്‍ഗ്രസില്‍ നിന്നു് വന്ന അജിത സാബു വൈക്കത്ത് സ്ഥാനാര്‍ത്ഥിയാണ്. ബിഡിജെഎസ് വഴിയാണ് അജിതയുടെ എന്‍ഡിഎയുടെ ഭാഗമായത്.
പാലക്കാട് കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്ക്കുന്ന മുന്‍ എംഎല്‍എ ഗോപിനാഥിനേയും എന്‍ഡിഎയുടെ ഭാഗത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് രാജിക്ക് പിന്നാലെ ചാക്കോ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക