പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് എവി ഗോപിനാഥന്. പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെയാണ് വീണ്ടും അദ്ദേഹം വിമര്‍ശനങ്ങളുന്നയിക്കുന്നത്.
ജില്ലയില്‍ പാര്‍ട്ടിയുടെ അന്ത്യകൂദാശയ്ക്ക് സമയമായി. പലസീറ്റുകളും കച്ചവടം നടത്തിയെന്ന ആരോപണം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകളില്‍ കച്ചവടം നടത്തി എന്ന ആരോപണത്തില്‍ കോണ്‍ഗ്രസും ഹൈക്കമാന്‍ഡും അടിയന്തരമായി അന്വേഷണം നടത്തണം. ഇങ്ങനെ സീറ്റ് വിഭജിച്ച് നല്‍കുന്നത് ആദ്യമായാണ്. പ്രവര്‍ത്തകരെ മാനസികമായി വേദനിപ്പിക്കുന്ന നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
‘തിങ്കളാഴ്ച മൂന്ന് മണിക്ക് ഞാന്‍ എന്റെ നിലപാട് പ്രഖ്യാപിക്കും. ആരെയും കാത്തുനില്‍ക്കാതെ മുന്നോട്ട് പോകും. പാലക്കാട് ലീഗ് സീറ്റ് ആവശ്യപ്പെടാതെയാണ് അവര്‍ക്ക് കോങ്ങാട് സീറ്റ് നല്‍കിയത്. പട്ടാമ്പി ചോദിച്ചിട്ടും കൊടുത്തില്ല. നെന്മാറ സിഎംപിക്ക് കൊടുത്തു. ഇതിലൊക്കെ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്’, ഗോപിനാഥന് ആരോപിച്ചു.
ഈ പരിത സ്ഥിതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പ്രവര്‍ത്തകരെ യാഥാര്‍ത്ഥ്യം എങ്ങനെ ബോധ്യപ്പെടുത്തും? പ്രവര്‍ത്തകരുടെ മടനസിലെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാന നേതൃത്വം ഗൗരവത്തോടെ പരിഗണിക്കണം.
ജില്ലയിലെ നേതൃത്വത്തിന്റെ പരാജയത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. ജില്ലയിലെ പ്രശ്നങ്ങളെക്കുറിച്ച് കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്. അതിന്റെ നടപടികള്‍ വൈകുന്നതിന്റെ ഫലമാണ് ഇത്തരം സാഹചര്യം പാലക്കാട് സൃഷ്ടിക്കപ്പെടുന്നതെന്നും ഗോപിനാഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക