രാജ്യത്ത് നിർമിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്സീനുകൾ ഇന്ത്യ 71 രാജ്യങ്ങൾക്ക് നൽകി സഹായിച്ചെന്ന് റിപ്പോർട്ട്. 71 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ 5.86 കോടി ഡോസ് മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സീനുകൾ വിതരണം ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാനും ഇറാനും ഇന്ത്യൻ നിർമിത വാക്സീനുകൾ നൽകിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത രാജ്യാന്തര കോവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഇറാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്സീന് പാക്കിസ്ഥാനു കൈമാറുന്നത്.
70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന് പാക്കിസ്ഥാനു നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സീനുകൾ എല്ലാ രാജ്യങ്ങൾക്കും തുല്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ലോകത്തെ മൂന്നിൽ രണ്ട് രാജ്യങ്ങളും ഒരുമിച്ച് തുടങ്ങിയ ആഗോള സഹകരണമാണ് കോവാക്സ്.
ഇതിൽ 37 രാജ്യങ്ങൾക്ക് 81 ലക്ഷത്തിലധികം ഡോസുകൾ സൗജന്യമായാണ് നൽകിയത്. 1 കോടി 65 ലക്ഷം ഡോസുകൾ 31 ഓളം രാജ്യങ്ങളിലേക്ക് യുഎന്നിന്റെ കോവാക്സ് പദ്ധതി വഴിയാണ് വിതരണം ചെയ്തത്.
ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സീഷെൽസ്, ബഹ്റൈൻ, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ‘വാക്സിൻ മൈത്രി’ വഴി സൗജന്യമായി ഇന്ത്യ വാക്സീനുകൾ നൽകിയത്.
വാണിജ്യാടിസ്ഥാനത്തിൽ 24 രാജ്യങ്ങളിലേക്ക് 3 കോടി 39 ലക്ഷത്തിലധികം വാക്സീൻ ഡോസുകളും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ നിർമിത വാക്സീനുകൾ വിതരണം ചെയ്യണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭ്യർഥനയെത്തുടർന്നാണ് ഗ്രാന്റ് എയ്ഡിന് കീഴിൽ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നിവിടങ്ങളിലേക്ക് ജനുവരി 20ന് സർക്കാർ കോവിഡ് വാക്സീൻ വിതരണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക