പത്തനംതിട്ട: ഇന്നത്തെ സഖാവ് നാളത്തെ സംഘി എന്ന പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍. ഈ വസ്തുത തിരിച്ചറിയാത്ത സിപിഐഎമ്മുകാരാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയാണെന്ന ആരോപണം ഉയര്‍ത്തുന്നതെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. ആറന്മുളയിലെ യൂഡിഎഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ നേരിടുന്നതില്‍ സിപിഐഎം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇടതുപക്ഷത്തിനുള്ളത്. അതിനായി നാട്ടില്‍ വര്‍ഗ്ഗീയത ഇളക്കിവിടാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഗ്ഗീയതയ്ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം.
ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പഴയ കമ്മ്യൂണിസ്റ്റുകാരാണ്. പലയിടത്തും പാര്‍ട്ടി ഓഫീസുകള്‍ ബിജെപിയുടേതായി മാറുകയാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് എന്തുറപ്പാണ് എല്‍ഡിഎഫിന് നല്കാനുള്ളതെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.
യുവജനങ്ങളുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി എന്തുചെയ്തുവെന്നും സര്‍ക്കാര്‍ അവരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണ്.
അവരെ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. പിഎസ് സി പരീക്ഷയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോപ്പിയടിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്ത സര്ക്കാരിണിതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക