ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുന്നപ്ര വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതില്‍ കടുത്ത പ്രതിഷേധവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
രക്തസാക്ഷികളെ അവഹേളിച്ച സന്ദീപിന്റെ നീക്കം മനപൂര്‍വ്വം പ്രകോപനമുണ്ടാക്കി ആസൂത്രിത കലാപത്തിനുള്ള ശ്രമമാണെന്ന് സിപിഐഎം ആരോപിച്ചു.
സിപിഐയുടേയോ സിപിഐഎമ്മിന്റെയോ പ്രവര്‍ത്തകര്‍ ആ സമയത്ത് രക്തസാക്ഷി മണ്ഡപത്തിന്റെ സമീപത്തുണ്ടായിരുന്നെങ്കില് തടയുമായിരുന്നെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു പറഞ്ഞു.
ഏതൊരാള്‍ക്കും കേറി നിരങ്ങാനുള്ള സ്ഥലമല്ല അത്. പ്രത്യേകിച്ച് ആര്‍എസ്എസിന്റെ ഇതുപോലുള്ള കാപട്യക്കാര്‍ക്ക് കേറി നിരങ്ങാനുള്ളതല്ല രക്തസാക്ഷി മണ്ഡപം. അത് മനസിലാക്കാനുള്ള വിവേകമുണ്ടാകണമെങ്കില് ആര്എസ്എസുകാരന് പതിനായിരം പ്രാവശ്യം മരിച്ച് ജനിക്കണം.
നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുമ്പായാണ് ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിയും എട്ടോളം പ്രവര്‍ത്തകരും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡത്തിലെത്തിയത്.
ആര്‍എസ്എസ് മുദ്രാവാക്യങ്ങള്‍ മുഴക്കി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സന്ദീപ് പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് രക്തസാക്ഷി മണ്ഡപത്തിനുള്ളതെന്ന് പ്രതികരിച്ചു.
അതിക്രമത്തിനെതിരെ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും സിപിഐ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക