കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിനു അടിയിൽ ജീർണിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം സനുമോഹന്റെതല്ലെന്നു പരിശോധനയിൽ തെളിഞ്ഞുവെന്നു പൊലീസ്. കഴിഞ്ഞ ദിവസം ഗോശ്രീ മൂന്നാം പാലത്തിന് അടിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു ബന്ധുക്കൾ അവിടെയെത്തിയെങ്കിലും സനുവിന്റേതല്ലെന്നു വ്യക്തമായിയിരുന്നു.
സനുവുമായി കൂടുതൽ അടുപ്പമുണ്ടെന്നും സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയാണെന്നും സംശയിക്കുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചാണു അന്വേഷണം. ഇന്നലെ പൊലീസ് എത്തുമ്പോൾ ഇദ്ദേഹം ചെന്നൈക്കു പുറത്താണ്.
മടങ്ങി വരാൻ കാക്കുകയാണ് പൊലീസ്. സനു പുതിയ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ ആധാർ നമ്പർ വച്ചു മൊബൈൽ കമ്പനികളിൽ അന്വേഷിച്ചെങ്കിലും പുതിയ സിം എടുത്തതായി വിവരം ലഭിച്ചില്ല.
സനു മോഹനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് തീരുമാനിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷം നടപടി തുടങ്ങാനാണ് തീരുമാനം. സനു രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകാനും നടപടിയെടുക്കും.
സനു മോഹനു വേണ്ടിയുള്ള തിരച്ചിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ഇതരസംസ്ഥാന ബന്ധം എന്നീ കാര്യങ്ങളാണു നിലവിൽ അന്വേഷിക്കുന്നത്. നിർണായക വിവരങ്ങൾ പുണെ പൊലീസിൽ നിന്നു ലഭിച്ചിട്ടുണ്ട്.
സനു മോഹന്റെ കാർ വാളയാർ കടന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നത് സനുമോഹൻ തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ വാഹനത്തിനകത്തുള്ള ആളുടെ ദൃശ്യം ലഭിച്ചിട്ടില്ല– ഡിസിപി പറഞ്ഞു.
ചെന്നൈയിലെ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ പുണെയിലേക്കു പോകാനും പൊലീസ് തയാറെടുക്കുന്നുണ്ട്. സനുവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടുതലും നടന്നിരിക്കുന്നത് പുണെയിലാണ്. അവിടെ ഏതാനും കേസുകളും നിലവിലുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സനുവിന്റെ രേഖാ ചിത്രങ്ങൾ പുണെ പൊലീസിനു കൈമാറിയിട്ടുണ്ട്.
കേരളവുമായി ബന്ധപ്പെട്ടു മുൻകാല സാമ്പത്തിക കേസുകളുള്ള മാർവാഡി സംഘങ്ങളുടെ വിവരവും പൊലീസ് ശേഖരിച്ചു.സനുവിന്റെ ഏതാനും ബന്ധുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കാൻ കോടതിയെ സമീപിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക