പാലക്കാട്: സംസ്ഥാനത്ത് ശക്തിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൃത്താല. എല്‍ഡിഎഫിനുവേണ്ടി എംബി രാജേഷും യുഡിഎഫിനുവേണ്ടി വിടി ബല്‍റാമും നേര്‍ക്കുനേര്‍ ഇറങ്ങിയ മണ്ഡലം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ക്കെ ഇരുവരും തമ്മിലുള്ള ബലാബലം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, തൃത്താലയിലെ ഒരു പഞ്ചായത്തില്‍ കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചുള്ള എംബി രാജേഷിന്റെ വീഡിയോയ്ക്ക് മറുവീഡിയോ തയ്യാറാക്കി രംഗത്തെത്തിയിരിക്കുകയാണ് ബല്‍റാം.
തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്കില്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് എംബി രാജേഷ് വീഡിയോയില്‍ പറയുന്നത്. ഇതിനായി പ്രദേശത്തെ ഒരു പൊതുപൈപ്പ് തുറന്ന് വെള്ളം വരുന്നില്ല എന്ന് രാജേഷ് കാണിക്കുന്നുമുണ്ട്. പൈപ്പില്‍നിന്നും വായുമാത്രമാണ് വരുന്നതെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
ഒരു ദിവസത്തിന് ശേഷം ഇതേ സ്ഥലത്തെത്തിയ വിടി ബല്‍റാം ഇതേ പൈപ്പില്‍നിന്നും വെള്ളം വരുന്നതായുള്ള വീഡിയോ ഇട്ട് മറുപടി നല്കുന്നു. പൈപ്പിന് സമീപത്തുള്ള വീട്ടിലെ സ്ത്രീയോട് പൈപ്പ് തുറക്കാന്‍ ബല്‍റാം ആവശ്യപ്പെടുകയും പൈപ്പില്‍ നിന്ന് വെള്ളം വരികയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഈ പ്രദേശത്ത് വെള്ളം കിട്ടുന്നില്ലെന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നതെന്ന് പറഞ്ഞാണ് വിടി ബല്‍റാമിന്റെ വീഡിയോ. ‘അദ്ദേഹം അവതരിച്ചതിന് ശേഷം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മാത്രിക ദണ്ഡുവീശി തൃത്താലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പൈപ്പിന്റെ എങ്ങോട്ടാണ് അദ്ദേഹം തിരിച്ചതെന്ന് എനിക്കറിയില്ല. ഞാനായിട്ടി തുറക്കുന്നില്ല. പ്രദേശവാസിയായ പാത്തുമ്മതാത്ത ഇവിടെയുണ്ട്. അവര്‍ തുറക്കട്ടെ’, എന്നുപറഞ്ഞായിരുന്നു ബല്‍റാം സമീപവാസിയെക്കൊണ്ട് പൈപ്പ് തുറപ്പിച്ചത്.
പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നെന്നും 250 മീറ്റര്‍ ദൂരത്തേക്കുകൂടി പൈപ്പിടാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും സിറ്റിങ് എംഎല്‍എ കൂടിയായ ബല്‍റാം പറയുന്നു. ഇങ്ങനെ തെറ്റിദ്ധാരണ പരത്തരുത് എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ വീഡിയോ അവസാനിക്കുന്നത്.
നിരവധിപ്പേരാണ് ഇരു സ്ഥാനാര്‍ത്ഥികളുടെയും വാദ പ്രതിവാദങ്ങളുള്പ്പെടുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. രാജേഷിന്റെ ആരോപണത്തെ പരിഹസിച്ചുകൊണ്ടുള്ള ഒരു ട്രോള്‍ വിടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക