കോവിഡ് വർധിച്ചതിനാൽ ,കണ്ണൂർ ജില്ലയിലെ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ സ്റ്റേജ് കാര്യേജ് വാഹനങ്ങളിലും യാത്രക്കാരെ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ആർടിഒ അറിയിച്ചു. ബസ്സുകളിൽ സീറ്റിങ് കപ്പാസിറ്റിക്കനുസരിച്ചു മാത്രമേ യാത്രക്കാരെ അനുവദിക്കാവൂ. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കൂടുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയാൽ സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ഉള്ള ആളൊന്നിന് 200 രൂപ പിഴ ഈടാക്കും.
ജില്ലയിൽ ബുധനാഴ്ച സർക്കാർ മേഖലയിലെ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടാകില്ല. ഏഴ് സ്വകാര്യ ആശുപത്രികൾ വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. കോവിൻ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്തും വാക്സിൻ സ്വീകരിക്കാം.
ഇരിട്ടി അമല ഹോസ്പിറ്റൽ, ഇരിട്ടി സ്കൈ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പേരാവൂർ അർച്ചന ഹോസ്പിറ്റൽ, കരുവഞ്ചാൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ, പഴയങ്ങാടി ഡോ. ബീബീസ് ഹോസ്പിറ്റൽ, പാപ്പിനിശേരി എം എം ഹോസ്പിറ്റൽ, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റൽ എന്നിവയാണ് വാക്സിനേഷൻ നൽകുന്ന സ്വകാര്യ ആശുപത്രികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക