ചണ്ഡിഗഡ്: യുകെയിലെ ഹാരി രാജകുമാരൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നാരോപിച്ച് പഞ്ചാബ് സ്വദേശിനിയായ അഭിഭാഷക നൽകിയ ഹർജി ഹൈക്കോടതി തള്ളി.
പരാതിക്കാരിയുടെ വാദം പകല്‍ക്കിനാവ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരവിന്ദ് സിങ് ഹർജി തള്ളുകയായിരുന്നു. ഹാരിക്കെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഹാരിയുമായി നടത്തിയ സംഭാഷണങ്ങളെന്ന പേരിൽ ചില ഇ മെയിൽ, സോഷ്യൽ മീഡിയ സംഭാഷണ വിവരങ്ങളും തെളിവായി യുവതി കോടതിയിൽ ഹാജരാക്കിയിരുന്നു.
സോഷ്യൽ മീഡിയ വഴി ആയിരുന്നു ഹാരിയുമായി സംസാരിച്ചിരുന്നതെന്നും ഹാരിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് അയാളുടെ പിതാവായ ചാൾസ് രാജകുമാരനും സന്ദേശം അയച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.
എന്നാൽ ഒരു തവണയെങ്കിലും യുകെ സന്ദർശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ വാദത്തിന് ഇല്ല എന്നായിരുന്നു പരാതിക്കാരിയുടെ മറുപടി.
ഫേസ്ബുക്ക്, ട്വിറ്റർ മുതലായ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാജ ഐഡികൾ സൃഷ്ടിക്കപ്പെടുന്നുവെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ആ സംഭാഷണത്തിന്റെ ആധികാരികതയെ കോടതിക്ക് ആശ്രയിക്കാൻ കഴിയില്ല.
അത്തരം വ്യാജസംഭാഷണങ്ങൾ ശരിയാണെന്ന് വിശ്വസിച്ച ഹർജിക്കാരിയോട് സഹതാപം പ്രകടിപ്പിക്കാൻ മാത്രമേ കഴിയൂ എന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക