ജിയോ ബേബി ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ലൈവ് ലോ സംഘടിപ്പിച്ച വെബിനാറിലാണ് ജസ്റ്റിസ് സിനിമയെ കുറിച്ച് സംസാരിച്ചത്.
സംവിധായകന് ജിയോ ബേബിയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ചരിത്രപരമായ വിധിന്യായം എഴുതിയ ന്യായാധിപന്റെ വാക്കുകള്‍ ഞങ്ങളില്‍ അഭിമാനം ഉളവാക്കുന്നു എന്നാണ് ജസ്റ്റിസിന്റെ വാക്കുകള്‍ പങ്കുവെച്ച് ജിയോ കുറിച്ചത്. ജിയോ ബേബിയുടെ സുഹൃത്ത് സുജിത്ത് ചന്ദ്രനാണ് ജസ്റ്റിസിന്റെ വാക്കുകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകള്‍:
‘2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ എന്ന മലയാള സിനിമ ഞാന്‍ അടുത്തിടെ കണ്ടു. ഭര്‍തൃഗൃഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം.
സിനിമയുടെ രണ്ടാം പകുതിയില്‍ വീട്ടിലെ പുരുഷന്മാര് ഒരു തീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാരഹിതമായ ഗാര്‍ഹിക, പാചക ജോലികളിലേക്ക് നിര്‍ബന്ധപൂര്‍വം നിയുക്തയാക്കപ്പെടുന്ന വധുവിന്റെ പിരിമുറുക്കങ്ങള്‍, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തിരഞ്ഞെടുക്കുന്നതില്‍ നിന്ന് അവള് നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവള് നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും.
സിനിമയുടെ രണ്ടാം പകുതിയില്‍ വീട്ടിലെ പുരുഷന്മാര് ഒരു തീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാരഹിതമായ ഗാര്‍ഹിക, പാചക ജോലികളിലേക്ക് നിര്‍ബന്ധപൂര്‍വം നിയുക്തയാക്കപ്പെടുന്ന വധുവിന്റെ പിരിമുറുക്കങ്ങള്‍, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തിരഞ്ഞെടുക്കുന്നതില്‍ നിന്ന് അവള് നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവള് നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും.
സുപ്രീംകോടതി വിധിന്യായത്തെ പറ്റിയുള്ള വാര്‍ത്തകളെ സിനിമ കണിശമായ മൂര്‍ച്ചയോടെ സമീപിക്കുന്നു. അതുമായി ഈ സ്ത്രീയുടെ ജീവിതയാഥാര്‍ത്ഥ്യം ചേര്‍ത്തുവെയ്ക്കുന്നു. തീര്‍ത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവള് സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. ലിംഗപരമായ വേര്‍തിരിവുകളില്‍ വിലകെട്ടു പോകുന്ന സ്വന്തം നിലനില്‍പ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവള്‍.
ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേര്‍തിരിവുകളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടോ വിധിന്യായങ്ങള്‍ക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍. ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടി ഇന്നും സ്ത്രീകള്‍ സമരത്തിലാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക