ചെറുപ്രായക്കാരിൽ പ്രമേഹവും രക്തസമ്മർദ്ദവും വ്യാപകമാകുന്നുവെന്ന് സർവ്വേ ഫലം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ലകളിൽ നടത്തിയ സർവേയിലാണ് ജീവിതശൈലീ രോഗത്തിന് യുവതലമുറ ഇരയാകുന്നുവെന്ന യാഥാർത്ഥ്യം വ്യക്തമായത്.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസാണ് 15 വയസിന് മുകളിലുള്ളവരിൽ പഠനം നടത്തിയത്. ഈ വിഭാഗത്തിലെ നാലിലൊന്നിൽ കൂടുതൽ പേരും പ്രമേഹബാധിതരെന്ന് കണ്ടെത്തി.
ഇതേ പ്രായപരിധിയിൽ രക്തസമ്മർദ്ദം ബാധിച്ചവർ മൂന്നിലൊന്ന് പേരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരും രക്തസമ്മർദ്ദത്തിന് ചികിത്സ തേടുന്നവരുമുള്ള ജില്ല പത്തനംതിട്ടയാണ്. എന്നാൽ പ്രമേഹ ബാധിതരായ പുരുഷൻമാർ കൂടുതലുള്ള ജില്ല തിരുവനന്തപുരമാണ്.
നഗരങ്ങളുടെ കണക്കിൽ കൊച്ചിയാണ് സംസ്ഥാനത്ത് പ്രമേഹബാധിതരും രക്തസമ്മർദ്ദത്തിന്റെ പിടിയിലായവരും ഏറെയുള്ളത്. വയനാടാണ് പ്രമേഹവും രക്തസമ്മർദ്ദവും ഏറ്റവും കുറവുള്ള ജില്ല.
കോവിഡ് വ്യാപനം മൂലം വ്യായാമത്തിലും ഭക്ഷണ കാര്യങ്ങളിലും കൃത്യത പാലിക്കാൻ കഴിയാതിരുന്നത് പലരിലും രോഗങ്ങളെ ക്ഷണിച്ചു വരുത്തി. ക്ലാസുകൾ ഓൺലൈനിലേക്ക് ചുരുങ്ങിയതോടെ കുട്ടികളുടെ കായികക്ഷമതയുള്ള വിനോദങ്ങൾ ഇല്ലാതായി.
ചെറുപ്പത്തിൽത്തന്നെ ജീവിതശൈലി രോഗങ്ങൾക്ക് അടിപ്പെടാൻ ഇത്തരം സാഹചര്യങ്ങൾ നിമിത്തമായെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. സർവ്വേയിൽ 15 മുതൽ മുകളിലേക്ക് എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തി.
ശരീരത്തിൽ ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോൾ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ മുഖ്യകാരണം ജീവിത ശൈലിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്.
ജീവിത ശൈലിയിലെ നിയന്ത്രണങ്ങളിലൂടെയും കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെയും മാത്രമേ പ്രമേഹം നിയന്ത്രിക്കാനാവൂ.
ഇതിന്റെ ഭാഗമായി ഓർമക്കുറവ്, സാധാരണ ചെയ്യുന്ന ജോലികൾ മറക്കുക, ഒരു കാര്യത്തിലും തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ, പഠന വൈകല്യം, പെട്ടെന്ന് വ്യക്തിത്വത്തിലുണ്ടാവുന്ന മാറ്റം എന്നിവ പ്രകടമാകുന്നു. ജീവിത ശൈലിയിൽ മാറ്റം വന്നതാണ് ചെറുപ്പക്കാരിൽ ഇത്തരം രോഗങ്ങൾ വ്യാപിക്കാൻ കാരണം.
ഭക്ഷണരീതി, മാനസിക പിരിമുറക്കം, വ്യായാമക്കുറവ് എന്നിവ രോഗസാധ്യതയുടെ പ്രധാന ഘടകങ്ങളാണെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി പത്മകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക