ഇന്റർനെറ്റ് ലഭ്യതയിലുണ്ടായ വളർച്ചയാണ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന് കാരണമായത്. എന്നാൽ അതിനു ശേഷം ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി സൈബർ സുരക്ഷ മാറിയിരിക്കുകയാണ്.
സൈബർ സുരക്ഷ ആശങ്കകളെ കൂട്ടുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 12 മാസം ഇന്ത്യയിലെ പകുതിയിലധികം ഉപയോക്താക്കൾ ഹാക്കിങ്, ഐഡന്റിറ്റി മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
നോർട്ടൺ ലൈഫ് ലോക്ക് എന്ന സൈബർ സുരക്ഷാ സ്ഥാപനം പുറത്തിറക്കിറക്കിയ നോർട്ടൺ സൈബർ സേഫ്റ്റി ഇൻസൈറ്റ് റിപ്പോർട്ട് 2021 എന്ന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്ത്യയിലെ 270 ലക്ഷം വരുന്ന പ്രായപൂർത്തിയായവർ കഴിഞ്ഞ വർഷം ഐഡന്റിറ്റി മോഷണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
59 ശതമാനം വരുന്ന മുതിർന്നവർ കഴിഞ്ഞ 12 മാസം സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും ഇവരെല്ലാം ചേർന്ന് 1.3 ബില്യൺ മണിക്കൂറുകൾ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എഴുപത് ശതമാനത്തോളം ആളുകൾ വിശ്വസിക്കുന്നത് വർക്ക് അറ്റ് ഹോം ഹാക്കർമാർക്ക് അനുകൂലമായി എന്നാണ്. ഓഫീസ് കമ്പ്യൂട്ടറുകളുടെ അത്രയും സുരക്ഷിതമല്ലാത്ത സ്വന്തം ലാപ്ടോപ്പുകളും, കംമ്പ്യൂട്ടറുകളും ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഹാക്കർമാർ ഉപയോഗപെടുത്തിയെന്നാണ് അവർ കരുതുന്നത്.
തങ്ങളുടെ അക്കൗണ്ടിലേക്കും ഡിവൈസിലേക്കും അനുവാദമില്ലാതെ മറ്റൊരാൾ പ്രവേശിച്ചത് തിരിച്ചറിഞ്ഞ 36 ശതമാനം പേരിൽ പകുതി പേർക്കും ദേഷ്യവും സമ്മർദ്ദവും തോന്നിയപ്പോൾ അഞ്ചിൽ രണ്ട് പേർക്ക് ഭയം തോന്നുകയും അഞ്ചിൽ മൂന്ന് പേർ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായകരായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ അഞ്ചിൽ രണ്ട് ഉപയോക്താക്കൾ ഐഡന്റിറ്റി മോഷണത്തിന് ഇരയായെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക