തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ താൻ കൊവിഡ് ബാധിതനായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ നാലിന് രോഗം ബാധിച്ചിരുന്നില്ല. അഞ്ചിനും ആറിനും പൂർണ്ണ ആരോഗ്യവാനായിരുന്നു. ആറിന് വോട്ട് ചെയ്യാൻ പോയി. ഏഴിനും താൻ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടെസ്റ്റ് ചെയ്യാൻ പോയത് രോഗലക്ഷണം ഉണ്ടായതുകൊണ്ടല്ല. മകൾക്ക് രോഗബാധയുണ്ടായി. അതുമായി ബന്ധപ്പെട്ട് താനും പരിശോധന നടത്തേണ്ടതുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. അപ്പോഴും തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിതനായ തന്നോടൊപ്പം ഭാര്യ സഞ്ചരിച്ചത് കുടുംബ ബന്ധത്തിന്റെ കാര്യമാണെന്ന് മുഖ്യമന്ത്രി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നാലാം തീയതി രോഗബാധയുണ്ടായിട്ടില്ല. പരിശോധന നടത്തിയത് ലക്ഷണങ്ങളുണ്ടായിട്ടല്ല. മകൾക്ക് രോഗം വന്നതുകൊണ്ടാണ് പരിശോധന നടത്തിയത്.
തനിക്കും കൊച്ചുമോനുമാണ് പിന്നീട് രോഗബാധയുണ്ടായത്. അപ്പോൾ ഭാര്യ കൂടെ വന്നു. ആശുപത്രിയിലായിരിക്കുമ്പോഴും യാതൊരു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായില്ല. കോവിഡ് ബാധിതനായ തന്റെ കൂടെ ഭാര്യ വന്നത് കുടുംബപരമായ കാര്യമാണ്. രണ്ട് ദിവസം കഴിഞ്ഞാണ് ഭാര്യയ്ക്ക് കോവിഡ് ബാധിച്ചത്. ഭാര്യയ്ക്കും യാതൊരു ആരോഗ്യ പ്രശ്നവുമുണ്ടായിരുന്നില്ല. രോഗമുക്തനായി തിരിച്ചുപോയപ്പോഴും ഭാര്യ കൂടെ വന്നു. അവർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. അതിനാൽ വീട്ടിൽകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്ന കാര്യമാണിത്. താൻ ആയതുകൊണ്ട് വിവാദം ആയി എന്നു മാത്രം – പിണറായി വിജയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക