ഡല്‍ഹി: മധുര ജയിലില്‍ കഴിയവെ കൊവിഡ് ബാധിതനായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് കുടുംബം. കാപ്പന് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
ആരോഗ്യനില നില മോശമായിക്കൊണ്ടിരിക്കുന്ന കാപ്പനെ നിലവില്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്റെ കുടുംബം സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
ചങ്ങലകൊണ്ടാണ് കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നതെന്നും മൂത്രമൊഴിക്കാന്‍ ഒരു കുപ്പിയാണ് നല്‍കുന്നതെന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറയുന്നു. സിദ്ദിഖ് കാപ്പന് തന്നെയാണ് ഇക്കാര്യങ്ങള്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വെളിപ്പെടുത്തിയതെന്നും ഭാര്യ വ്യക്തമാക്കുന്നു.
സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ചിരുന്ന മധുര ജയിലില്‍ അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയായിരുന്നു സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കൊവിഡ് സ്ഥിരീകരിച്ച വിവരം കാപ്പന്റെ അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്. മുന്‍പ് കടുത്ത പ്രമേഹമടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന സിദ്ദിഖ് കാപ്പന്റെ കെയുഡബ്ലുജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന്് മധുര ജയില്‍ ആശുപത്രിയില്‍നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് കാപ്പനെ മാറ്റിയിരുന്നു. അതേസമയം, കുടുംബത്തിന്റെ ആശങ്കകള്‍ തള്ളുന്ന ജയില്‍ അധികൃതര്‍ കാപ്പന് നല്ല പരിചരണം നല്‍കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക