താരത്തിളക്കം വോട്ടാക്കി മാറ്റാൻ കഴിയാതെ പോയ ചലച്ചിത്രനടൻ ധർമജൻ ബോൾഗാട്ടിക്കു ബാലുശ്ശേരി മണ്ഡലത്തിൽ കനത്ത പരാജയം. 20,372 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി സച്ചിൻ ദേവ് ധർമജനെ പരാജയപ്പെടുത്തിയത്. അപ്രതീക്ഷിത ട്വിസ്റ്റിനൊന്നും സാധ്യതയില്ലാതിരുന്ന ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായി ധർമജൻ ബോൾഗാട്ടി എത്തിയതോടെയാണു മത്സരം ചൂടുപിടിച്ചത്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോൺഗ്രസിൽ അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നെങ്കിലും അവയെല്ലാം പരിഹരിച്ച ശേഷമാണു ധർമജൻ പ്രചാരണമാരംഭിച്ചത്.
എൽഡിഎഫ് കോട്ടയിൽ വിള്ളലുണ്ടാക്കാൻ ധർമജന്റെ താരപരിവേഷത്തിനു കഴിയുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. പ്രചാരണത്തിലും താരത്തിളക്കം നിറഞ്ഞു നിന്നു. രമേഷ് പിഷാരടി ഉൾപ്പെടെ ചലച്ചിത്രരംഗത്തു നിന്നുള്ളവർ ധർമജനായി പ്രചാരണത്തിനെത്തി. ചെല്ലുന്നിടത്തെല്ലാം ആൾക്കൂട്ടവും സെൽഫിയെടുക്കലുമൊക്കെ ഉണ്ടായെങ്കിലും മണ്ഡലത്തിന്റെ രാഷ്ട്രീയചിത്രം മാറ്റിയെഴുതാൻ വോട്ടർമാർ തയാറായില്ല.
എൽഡിഎഫ് സ്ഥാനാർഥി കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് ഇത്തവണ സച്ചിൻ ദേവ് നേടിയത്. വോട്ടെണ്ണൽ ദിവസം മണ്ഡലത്തിലെത്താനും ധർമജനു കഴിഞ്ഞില്ല. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി നേപ്പാളിലായിരുന്നു ധർമജൻ. കോവിഡ് സാഹചര്യത്തിലുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാളിൽ നിന്നുള്ള യാത്രയ്ക്ക് അനുമതി കിട്ടാത്തതിനാൽ ധർമജന് ഇവിടേക്ക് എത്തിച്ചേരാനും സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക