തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന് നിയുക്ത എംഎൽഎ എം വി ഗോവിന്ദൻ . ഫലപ്രഖ്യാപന ദിവസം മണ്ഡലത്തിലെ എൽഡിഎഫ് ലീഡ് സംബന്ധിച്ച അവ്യക്തത തെരഞ്ഞെടുപ്പ് കമീഷന്റെ പിടിപ്പുകേടുമൂലം ഉണ്ടായതാണ്. ഇതു മുതലെടുത്ത് ചില ദൃശ്യമാധ്യമങ്ങൾ വോട്ടുചോർച്ചയെന്നും തിരിച്ചടിയെന്നും പ്രചരിപ്പിച്ച് ചർച്ചചെയ്യുകയിരുന്നു.
തളിപ്പറമ്പിൽ എൽഡിഎഫിന് 22,689 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ആന്തൂർ നഗരസഭയിൽ എൽഡിഎഫ് പിറകോട്ടുപോയെന്ന നുണപ്രചാരണവുമുണ്ടായി. ആന്തൂരിൽമാത്രം 12,511 വോട്ടിന്റെ ലീഡുണ്ട്. എൽഡിഎഫ് കണക്കുകൂട്ടിയ ഭൂരിപക്ഷത്തിൽനിന്ന് എവിടെയും പിറകോട്ടുപോയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നാൽപ്പതിനായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണയുണ്ടായില്ലെന്നാണ് ചിലരുടെ പ്രചാരണം. 2016–-ൽ യുഡിഎഫ് സ്ഥാനാർഥി സമുദായസംഘടനയായ നമ്പ്യാർ മഹാസഭയുടെ പ്രതിനിധിയായിരുന്നു. യുഡിഎഫ് വോട്ടർമാരിൽ മൂന്നിലൊരുഭാഗം വോട്ടുചെയ്യാൻ പോയില്ല. ഈ തെരഞ്ഞെടുപ്പിലാകട്ടെ, കടുത്ത രാഷ്ട്രീയപോരാട്ടമാണ് നടന്നത്. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നരീതിയിലായിരുന്നു യുഡിഎഫ് പ്രവർത്തനം. മുസ്ലിംലീഗ് അതിനു ചുക്കാൻപിടിച്ചു. എന്നിട്ടും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എണ്ണൂറോളം വോട്ടുകൾക്ക് പിന്നിൽപ്പോയ മണ്ഡലത്തിൽ 22,689 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇത്തവണ തളിപ്പറമ്പിൽ എൽഡിഎഫിന് ലഭിച്ച 92,870 വോട്ട് എക്കാലത്തെയും മികച്ചതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക