ദൃശ്യം 2 വിലെ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജിത്ത് കൂത്താട്ടുകുളം അനുഭവങ്ങൾ പറയുന്നതിങ്ങനെ-
സിനിമയുടെ കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ ആദ്യം അജിത്തിന് അത് വിശ്വസിക്കാനായിരുന്നില്ല. പിന്നീട് സിനിമയില്‍ പോയി അഭിനയിച്ചു വന്ന ശേഷം കൂട്ടുകാരോട് കാര്യം പറഞ്ഞപ്പോള്‍ സിനിമ ഇറങ്ങുമ്പോള്‍ എവിടെയെങ്കിലും ഉണ്ടാവുമോടേയ് എന്നായിരുന്നു ആദ്യം അവര്‍ ചോദിച്ചതെന്നും അവര്‍ അങ്ങനെ ചോദിക്കാന്‍ ഒരു കാരണമുണ്ടായിരുന്നെന്നും അജിത് പറയുന്നു.
‘പണ്ട് ഒരു സിനിമയില്‍ ചെറിയ വേഷം ചെയ്തിട്ട് നാട്ടില്‍ ചങ്ങാതിമാരെയെല്ലാം കൂട്ടി ആഘോഷമാക്കി തിയേറ്ററില്‍ പോയി. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ആരവം. ഞാന്‍ അഭിനയിച്ച സീനാണെങ്കില്‍ അവര്‍ കട്ട് ചെയ്തു കളഞ്ഞു.
അവന്മാര് എല്ലാവരും കൂടി എന്നെ കളിയാക്കി കൊന്നു. സംഭവം ചിരിച്ചാണ് ഞാന്‍ നിന്നതെങ്കിലും ഉള്ളിലൊരു വിങ്ങലായിരുന്നു. ദൃശ്യത്തില്‍ അഭിനയിച്ചു എന്നൊക്കെ അവന്മാരോടും പറഞ്ഞപ്പോള്‍ ”സിനിമ ഇറങ്ങുമ്പോള്‍ എവിടേലും ഉണ്ടാവുമോഡേയ് ‘എന്നായിരുന്നു ആദ്യത്തെ ചോദ്യം. ശേഷം കൂട്ടച്ചിരി ആണെങ്കിലും അങ്ങനെ കേള്‍ക്കുമ്പോള്‍ ഒരു വിങ്ങലാണ്, കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ അജിത്ത് കൂത്താട്ടുകുളം പറയുന്നു.
എങ്ങനെ ജോസിനെ പോലെയൊരു കഥാപാത്രം ചെയ്യുമെന്ന ടെന്‍ഷനുണ്ടായിരുന്നു. ജീത്തു സാര്‍ ആന്റണി പെരുമ്പാവൂര്‍, ലാലേട്ടന് ഈ ടീമിന്റെ ഒരു സിനിമയില്‍ വെറുതെ നടക്കുന്ന ഒരാളാണെങ്കിലും ഞാന്‍ ചെയ്യും. അത്രയും വലിയൊരു ഭാഗ്യമാണ് എനിക്ക് കിട്ടിയത്,’ അജിത്ത് പറയുന്നു.
ദൃശ്യം റിലീസ് ചെയ്യുന്ന സമയത്ത് ഒരു ചാനലിന്റെ ഷൂട്ടിന് വേണ്ടി ഞാന്‍ തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു. ഒട്ടും റേഞ്ചില്ലാത്ത സ്ഥലം. തലേന്ന് ജീത്തു സാറെ വിളിച്ചു റീലിസ് വിവരം അന്വേഷിച്ചു. എനിക്കാണേല്‍ ഫോണില്‍ ആമസോണ്‍ പ്രൈം എടുക്കാനൊന്നും അറിയില്ല. ടെന്‍ഷനായി ഫോണ്‍ ഓഫ് ചെയ്തു കിടന്നുറങ്ങി.
പിറ്റേന്ന് ഫോണ്‍ ഓണ്‍ ആക്കിയപ്പോള്‍ ഒരുപാടുപേര് വിളിക്കുന്നു. അളിയാ ..മച്ചാനെ..കലക്കിയന്നൊക്കെ… പറഞ്ഞ് കാനഡയില്‍ നിന്ന് പോലും കോളുകള്‍, കൂട്ടുകാരെല്ലാം നാട്ടില്‍ പ്രോജക്ടറെല്ലാം വച്ച് ദൃശ്യം നാട്ടുകാരെ കാണിക്കുന്നു. ഒരു തിയേറ്റര്‍ പ്രതീതി. മൂന്നു ദിവസം കഴിഞ്ഞാണ് ഞാന്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക