കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുളള സമ്പൂർണ്ണ ലോക്ക്ഡൗണിലെ നിർദ്ദേശങ്ങൾ കൊച്ചി സിറ്റിയിൽ കർശനമായി നടപ്പാക്കുമെന്ന് ഇൻസ്പെട്കർ ജനറൽ ആൻഡ് കമ്മീഷണർ ഓഫ് പൊലീസ് സി.എച്ച് നാഗരാജു ഐ പി എസ്. കടുത്ത പ്രതിരോധ നടപടികളാണ് കൊച്ചി പൊലീസ് കമ്മീഷണർ കൈക്കൊള്ളുന്നത്.
ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്നും, അവശ്യസാധനങ്ങൾ വാങ്ങുന്നതിന് വീട്ടിലെ ഒരു അംഗം മാത്രം പുറത്ത് പോയി വരണമെന്നും കമ്മീഷണർ നിർദ്ദേശിക്കുന്നു. കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ ലംഘിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം, 2020-ലെ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് കൂടാതെ ഇൻഡ്യൻ ശിക്ഷാനിയമം എന്നീവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് എടുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും, അവശ്യ സേവനം ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .
ലോക്ഡൗണുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകളിൽ പറയും പ്രകാരമുളള അവശ്യ സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളും, ഓഫീസുകളും തടസ്സമില്ലാതെ പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വില്ക്കുന്ന കടകളും മറ്റും രാത്രി 7.30 മണിക്ക് അടയ്ക്കുന്നത് ഉറപ്പാക്കും. വിവിധ വകുപ്പ് ജീവനക്കാർ, അവശ്യസേവനം നല്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് തിരിച്ചറിയൽ രേഖകളുമായി യാത്ര ചെയ്യാവുന്നതാണ്. കൂടാതെ കൊച്ചി കമ്മീഷണറേറ്റിന്റെ അതിർത്തികളിൽ ശക്തമായ വാഹന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .
കൊവിഡ് വാക്സിനേഷന് പോകുന്നവർ രജിസ്റ്റർ ചെയ്ത രേഖകൾ കൈയ്യിൽ കരുതേണ്ടതാണെന്ന് കമ്മീഷണർ അറിയിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്കും, രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ട്രെയിൻ-വിമാന ടിക്കറ്റുകൾ കാണിക്കേണ്ടതാണ്. അന്തർ സംസ്ഥാന ചരക്ക് ഗതാഗത്തിന് തടസ്സമില്ല. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ പങ്കെടുക്കുന്നവരും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ടാക്സികൾ, ഓട്ടോകൾ എന്നിവ അടിയന്തിര ആശുപ്രതി യാത്രയ്ക്കും വിമാന-ട്രെയിൻ യാത്രികരെ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാം. അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും ഇരട്ട മാസ്ക് ധരിക്കേണ്ടതാണ്. ആൾക്കൂട്ടമുണ്ടാകുന്ന ഒരുതരത്തിലുളള കൂട്ടായ്മകളും അനുവദിക്കുന്നതല്ല. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരെയും, ക്വാറന്റയിൻ ലംഘിക്കുന്നവർക്കെതിരെയും കർശന നിയമ നടപടികൾ തുടരും.
നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും, മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രസ്തുത വാഹനങ്ങൾ വിട്ടുകൊടുക്കുന്നതുമല്ല. ഇത്തരത്തിൽ ബന്തവസിൽ എടുക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനു കൈമാറുന്നതാണ്. കേസുകളിൽ ഉൾപ്പെടുന്നവർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല .
സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്താതും, സാമൂഹ്യ അകലം പാലിക്കാത്തതും, സന്ദർശകരുടെ ലിസ്റ്റ് പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും കൊച്ചി പൊലീസ് കമ്മീഷണർ അറിയിച്ചു. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സി ടാങ്കറുകൾ, ഡോക്ടർമാർ, നഴ്സ്മാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുടെ സുഗമമായ യാത്രക്കായി ബാരിക്കേഡ് വെച്ച ഫാസ്റ്റ് ട്രാക്ക് ചാനൽ ഉണ്ടായിരിക്കുന്നതാണ് .
മറ്റു ജില്ലകളുമായി അതിർത്തി പങ്കിടുന്ന കൊച്ചി പാലം , കുമ്പളങ്ങി പാലം , ഗുണ്ടുപറമ്പ് , കമാലക്കടവ് ജങ്കാർ ജെട്ടി, കാറ്റു മൂക്ക്, വരാപ്പുഴ പാലം, പാതാളം പാലം, മനക്കകടവ് പാലം , പുത്തൻകാവ് ജംഗ്ഷൻ, പെരിങ്ങാല ജംഗ്ഷൻ, പ്രീമിയർ ജംഗ്ഷൻ, കുമ്പളം എന്നി സ്ഥലങ്ങളിൽ അതിർത്തികൾ അടച്ചുള്ള കർശന പരിശോധന നടത്തുന്നതും കൂടാതെ 100 ഓളം പ്രധാന ജംഗ്ഷനുകളിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.
കൊച്ചി സിറ്റിയിൽ 45 ബൈക്ക് പട്രോളുകളും, 42 ജീപ്പ് പട്രോളുകളും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്യൂട്ടി ചെയ്ത് വരുന്നുണ്ട്. മാസ്ക് ധരിക്കാത്തതിന് 1400നടുത്ത് കേസുകളും സാമൂഹിക അകലം പാലിക്കാത്തിതിന് 2000ത്തിനടുത്ത് കേസുകളും നിയമ ലംഘനത്തിന് 100 ന് മുകളിൽ കേസുകളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക