കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിനു പിന്നാലെ ഒരു മാധ്യമ പ്രവര്ത്തകന് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്, ‘എന്നും രാവിലെ തേടിയെത്തുന്നത് ഒരു സുഹൃത്തിന്റെ വിടവാങ്ങല്‍ വാര്‍ത്തയാണ്.. ഇത് എന്തൊരുകാലം..?’
അതെ, വാര്‍ത്തകള്‍ക്കായി നീട്ടുന്ന ഒരു മൈക്കിനപ്പുറത്തു ഉണ്ട് മരണം.മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് നാല്‍പ്പത്തിയൊന്നാം വയസില്‍ ഭാര്യയെയും എട്ടുവയസുള്ള മകനെയും തനിച്ചാക്കി കടന്നു പോയതും കോവിഡിന്റെ തീവ്രത ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിനിടെ. ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വിപിന്‍ മരണത്തിനു കീഴടങ്ങുന്നത്.
പറവൂര്‍ കൊടുവഴങ്ങാ സ്വദേശിയായ വിപിന്‍ എം.ജി യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം 2005-ല്‍ ഇന്ത്യാവിഷന് ചാനലിലൂടെയാണ് മാധ്യമ പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ആലപ്പുഴ, കൊച്ചി ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. ഈക്കാലയളവില്‍ മികച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. 2012-ലാണ് മാതൃഭൂമി ചാനലിലെത്തുന്നത്. ഡസ്ക്കിലും, ബ്യൂറോകളിലുമായി മാറിമാറിയായിരുന്നു ജോലി. തിരഞ്ഞെടുപ്പ് കാലത്താണ് ഡെപ്യൂട്ടേഷന് വാങ്ങി കൊച്ചി ബ്യൂറോയിലെത്തുന്നത്. ഇവിടെ വച്ച് പുറത്തിറങ്ങി വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടെയാണ് കൊവിഡ് ബാധിതനായത്. പിന്നീട് ഇതു ന്യൂമോണിയായി മാറി. ദിവസങ്ങള്‍ക്കു മുന്‍പാണ് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പുലര്‍ച്ചെ മരണം വിപിനെ തേടിയെത്തുകയായിരുന്നു. മാധ്യമ സമൂഹം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാത്ത അവസ്ഥ. അക്ഷരങ്ങള്‍ അന്നമാകുന്നവരുടെ പേനയില്‍ അക്ഷരങ്ങള്‍ തെളിയുന്നില്ല. മൈക്കിനു പിന്നില്‍ വാതോരാതെ സംസാരിക്കുന്നവരുടെ വാക്കുകള്‍ ഇടറുന്നു. ശ്രീദേവിയാണ് ഭാര്യ, മകന് മഹേശ്വര്.
വിപിന്‍ ചന്ദിന്റെ മരണവാര്‍ത്തയ്ക്കു താഴെ വന്ന ഒരു കമന്റ് ഇങ്ങനെ ഒരു മാധ്യമപ്രവര്ത്തകന് കൂടെ വിടവാങ്ങിയിരിക്കുന്നു. ഈ മഹാമാരിയുടെ കാലത്ത് ജീവന് തൃണവല്ക്കരിച്ചുകൊണ്ട് തങ്ങളുടെ ജോലി നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ യഥാര്‍ഥ കൊവിഡ് പോരളികള്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക