ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് കൊവിഡ് ബാധിച്ച മലയാളി നഴ്സ് മതിയായ ചികില്‍സ കിട്ടാതെ മരിച്ചെന്ന് കുടുംബത്തിന്റെ പരാതി.
കൊട്ടാരക്കര നെട്ടയം സ്വദേശിനി രഞ്ജുവിന്റെ കുടുംബമാണ് രഞ്ജു ജോലി ചെയ്തിരുന്ന യഥാര്ത്ഥ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. രോഗിയായിരിക്കുമ്പോള്‍ ആശുപത്രിയുടെ നിന്ന് രഞ്ജു അയച്ച വാട്സാപ്പ് സന്ദേശങ്ങളും ചികിത്സ പിഴവ് വ്യക്തമാക്കി കൊണ്ടുള്ളതായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 17-ാം തീയതി കൊവിഡ് ബാധിതയായി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറിയ ഘട്ടം മുതല്‍ മതിയായ ചികില്‍സ കിട്ടിയില്ലെന്നാണ് രഞ്ജു സഹോദരി രജിതയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.
ന്യുമോണിയ ബാധിച്ച് അവശയായ ഘട്ടത്തില്‍ മാത്രമാണ് ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും രഞ്ജുവിനെ മാറ്റാന്‍ ആശുപത്രി മാനേജ്മെന്റ് തയാറായതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. രോഗവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചില്ലെന്നും പരാതിയുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
29 വയസുകാരിയായ രഞ്ജു ഒരുമാസം മുമ്പ് മാത്രമാണ് ഗ്രേറ്റര്‍ നോയിഡയിലെ യഥാര്ഥ് ആശുപത്രിയില്‍ ജോലിയില്‍ ചേര്‍ന്നത്. ജോലിയില്‍ ചേര്‍ന്ന് രണ്ടാഴ്ചയ്ക്കകം കൊവിഡ് ബാധിതയായ രഞ്ജു ഇന്ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക