വാക്സിനേഷൻ കേന്ദ്രത്തിലെ ജീവനക്കാരിക്ക് തോന്നിയ സംശയം കാരണം തെറ്റായ കോവിഡ് വാക്സിൻ കുത്തിവെപ്പിൽ നിന്നും മഹാരാഷ്ട്രയിലെ 59 കാരൻ രക്ഷപ്പെട്ടു.
കോവിഡിനുള്ള രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേത് തന്നെ ആയിരിക്കണം എന്നിരിക്കേ ആരോഗ്യപ്രവർത്തകന് പറ്റിയ അശ്രദ്ധയാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനം അനുഷ്ടിച്ച് വിരമിച്ച ഷിറിഷ് കുമാർ ഷാലൂങ്ക് എന്നയാൾ കലമ്പോളിയിലെ ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ആദ്യ ഡോസ് കോവിഡ് വാക്സിൻ എടുത്തത്.
കുത്തിവെപ്പിന് ശേഷം കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസാണ് ഇദ്ദേഹം എടുത്തത് എന്ന് കാണിച്ച് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ സർട്ടിഫിക്കറ്റും നൽകി.
രണ്ടാം ഡോസ് കോവിഡ് വാക്സിനായി കമോത്തിലുള്ള മറ്റൊരു സെന്ററിലേക്കാണ് മകനൊപ്പം ഷാലൂങ്ക് പോയത്. ഇവിടെ നിന്നാണ് ആദ്യ ഡോസ് വാക്സിൻ കോവിഷീൽഡ് തന്നെയാണോ എന്ന സംശയം ആരോഗ്യപ്രവർത്തകയിൽ ഉണ്ടായത്.
കാമോത്തിലെ വാക്സിനേഷൻ കേന്ദ്രത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകക്ക് ഷാലൂങ്കിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് തോന്നിയതോടെയാണ് സംഭവം പുറത്തായത് എന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചു എന്ന് തന്നെയാണ് എഴുതിയിരുന്നത് എങ്കിലും രേപ്പെടുത്തിയിരുന്ന ബാച്ച് നമ്പർ കോവാക്സിൽ എന്ന വാക്സിന്റേതാണ് എന്ന സംശയം സർട്ടിഫിക്കറ്റ് സൂഷ്മമായി പരിശോധിക്കുന്നതിനിടെ ആരോഗ്യ പ്രവർത്തകക്ക് തോന്നിയിരുന്നു.
സംശയം ദുരീകരിച്ച ശേഷം വാക്സിൻ എടുത്താൽ മതിയെന്ന് ഉറപ്പിച്ച ഇദ്ദേഹം കാര്യം മകനെ അറിയിച്ചു. തുടർന്ന് മകൻ ആദ്യം വാക്സിൻ എടുത്ത കലമ്പോളിയിൽ ചെന്ന് സർട്ടിഫിക്കറ്റിലെ പൊരുത്തക്കേടുകൾ അറിയിക്കുകയും ചെയ്തു.
സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം തങ്ങൾക്ക് അബദ്ധം സംഭവിച്ചതാണ് എന്ന കാര്യം കലമ്പോളിയിലെ അരോഗ്യവകുപ്പ് ജീവനക്കാർ ഇവരെ അറിയിച്ചു. മെയ് 13 ന് എൻഎംഎംസി ആശുപത്രിയിൽ വച്ച് ഷാലൂങ്കിന് രണ്ടാം ഡോസായി കൊവാക്സിൻ നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക