പറ്റ്ന: ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നഗരസഭയിലെ മാലിന്യവണ്ടിയില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഇന്നലെയാണ് നളന്ദയില്‍ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ മാലിന്യവണ്ടി ഉപയോഗിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഇതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
കോവിഡ് രോഗിയുടെ മൃതദേഹം നഗരസഭയുടെ മാലിന്യവണ്ടിയിൽപിപിഇ കിറ്റ് ധരിച്ച് കോർപ്പറഷൻ ജീവനക്കാർ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം.
മെയ് 13ന് കോവിഡ് ബാധിച്ച് മരിച്ച മനോജ് കുമാറിന്റെ മൃതദേഹമാണ് സംസ്കരിക്കാനായി മാലിന്യവണ്ടിയിൽ കൊണ്ടുപോയത്. സംഭവത്തിൽ അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സിവിൽ സർജൻ ഡോക്ടർ സുനിൽ കുമാർ പറഞ്ഞു.
A #COVID19 patient's body was carried to the crematorium on a cart of Municipal Corporation in Bihar's Nalanda yesterday. pic.twitter.com/y3iA2yjlPp
— ANI (@ANI) May 17, 2021
മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ തങ്ങള്‍ക്ക് 200 ലധികം വാഹനങ്ങളുണ്ട്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടത്തുകയും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെയും സമാനമായ സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ബീഹാറിൽ 82,487 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇതുവരെ 5,58,785 പേർ ഇതുവരെ രോഗമുക്തരായി. മരണസംഖ്യ 3,743 ആണെന്ന് ബിഹാർ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക