ബന്ധുക്കളെയും വീട്ടിലുള്ളവരെയും വിവിധ ബുദ്ധിമുട്ടുകളുമായി വണ്ടാനം, ചേർത്തല ആശുപത്രികളിലെ കോവിഡ് ഐസൊലേഷൻ വാർഡുകളിൽ കൊണ്ടുപോയി.
ശാരീരിക അസ്വസ്ഥതകൾ കൊണ്ട് ആശുപത്രി ഭിത്തിയിൽ അറിയാതെ ചാരി നിൽകുമ്പോൾ PPE കിറ്റ് ധരിച്ചു നിർവികാരമായി ജീവനക്കാർ സ്ട്രച്ചറുകളിൽ ഉന്തികൊണ്ടുപോകുന്ന കറുത്ത തുണികൾ കൊണ്ട് പൊതിഞ്ഞ മൃതശരീരങ്ങൾ..
“- കോവിഡ് സ്ഥിരീകരിച്ചശേഷം തനിക്കും കുടുംബത്തിനുമുണ്ടായ അനുഭവങ്ങൾ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആർ. അശ്വിൻ.
അശ്വിൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
കോവിഡ് അച്ഛനാണ് കൊണ്ടുവന്നത്…
വാങ്ങിക്കുന്നതെന്തും നല്ലത് നോക്കി വാങ്ങിക്കുന്ന പ്രകൃതമാണ് അച്ഛന്
ഇതും നല്ല സൂപ്പർ സാധനമാണ് കൊണ്ടുവന്നത്…
പണ്ടും അച്ഛൻ കൊണ്ടുവരുന്നതെന്തും ഞങ്ങൾക്ക് തുല്യമായി വീതിച്ചു നൽകാറാണ് പതിവ്…
കോവിഡിന്റെ കാര്യത്തിലും അങ്ങനെ തന്നെ ഒരു ഞായറാഴ്ച അച്ഛന് വന്ന അസുഖം ഞങ്ങൾക്ക് പതിനൊന്നു പേർക്കും കിട്ടാൻ നാല് ദിവസത്തെ താമസമെ ഉണ്ടായിരുന്നുള്ളു..
ആറു മാസം മാത്രം പ്രായമായ അനിയന്റെ കുഞ്ഞു വഴിയാണ് ഞങ്ങൾക്ക് എല്ലാവർക്കും പകർന്നത് എന്നാണ് ഞങ്ങളുടെ വിശ്വാസം…
ഇനി അസുഖത്തെ കുറിച്ച് പറയാം ചുരുങ്ങിയത് ഒരാഴ്ച എല്ലാവരും കട്ടിലിൽ തന്നെ…
കാൽ വിരലിന്റെ തുമ്പു മുതൽ മുടി വരെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്നാൽ വേദനയെന്ന് പറയുവാൻ കഴിയാത്ത അസ്വസ്ഥത, തളർച്ച… നടുവിനും, സന്ധികൾക്കും, പേശികൾക്കും വേദന, തുമ്മൽ, ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട് , തലവേദന, കുളിര്, മണമില്ല, രുചിയില്ല അടുത്ത് ഇരിക്കുന്ന വെള്ളം ഒഴിച്ച് കുടിക്കണം എന്നുണ്ട് ക്ഷീണം കാരണം വയ്യ….
രണ്ട് ദിവസം രാത്രി മുഴുവൻ ഉറക്കം ഇല്ല ഇതൊക്കെയാണ് എനിക്ക് അനുഭവപ്പെട്ടത്…
വീട്ടിലുള്ള എല്ലാവർക്കും ഇങ്ങനീയൊക്കെതന്നെ മറ്റു രണ്ട് പേർക്ക് ഇതോടൊപ്പം രണ്ട് ദിവസം നിർത്താതെ ഛർദി, ലൂസ് മോഷൻ….
രണ്ട് പേരുടെ ഓക്സിജൻ ലെവൽ ഇടയ്ക്കിടെ 90 ന് താഴെ വന്നു…
ഓരോരുത്തർക്കും ഓരോ ദിവസവും വിവിധ സമയങ്ങളിൽ ഓരോ ബുദ്ധിമുട്ടുകൾ…
കൂടെയുള്ളവർക്ക് അസുഖം മൂർച്ഛിച്ചാലും കൊണ്ടുപോകാൻ ശരീരം അനുവദിക്കാത്ത പോലുള്ള ക്ഷീണം
മരണഭയം എല്ലാവരെയും എങ്ങോട്ടൊക്കയോ പായുവാൻ പ്രേരിപ്പിക്കുന്നു….
അച്ഛന് അസുഖം വന്ന ദിവസം വീട്ടിൽ എല്ലാവരും തമ്മിൽ സമ്പർക്കം ഉണ്ടല്ലോ എന്ന് ആശങ്കപ്പെട്ടു “റിലേ പോയി” നിന്ന എന്റെ മുഖത്ത് നോക്കി “ഇത് എല്ലാവർക്കും വന്നു പോകും” എന്ന് ആട് സിനിമയിലെ അറക്കൽ അബുവിനെ പോലെ നിന്ന് പറഞ്ഞ അനിയൻ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ശ്വാസംകിട്ടാതെ മരിക്കുമോ എന്ന ഭയത്തിൽ പലതവണ ആംബുലൻസുകൾ വിളിച്ചു ആശുപത്രിയിലേക്ക്….
ഇതിനിടയിൽ ബന്ധുക്കളെയും വീട്ടിലുള്ളവരെയും വിവിധ ബുദ്ധിമുട്ടുകളുമായി വണ്ടാനം, ചേർത്തല ആശുപത്രികളിലെ കോവിഡ് ഐസൊലേഷൻ വാർഡുകളിൽ കൊണ്ടുപോയി…
ശാരീരിക അസ്വസ്ഥതകൾ കൊണ്ട് ആശുപത്രി ഭിത്തിയിൽ അറിയാതെ ചാരി നിൽകുമ്പോൾ PPE കിറ്റ് ധരിച്ചു നിർവികാരമായി ജീവനക്കാർ സ്ട്രച്ചറുകളിൽ ഉന്തി കൊണ്ടുപോകുന്ന കറുത്ത തുണികൾ കൊണ്ട് പൊതിഞ്ഞ മൃതശരീരങ്ങൾ…
PPE കിറ്റുകൾ ധരിച്ചു അലഞ്ഞു പണിയെടുത്തു തളർന്നു ആശുപത്രിയിലെ uncomfortable ആയ ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് ശാന്തമായി രോഗികളോട് ഇടപെടുന്ന ആരോഗ്യപ്രവർത്തകർ….
അസ്വസ്ഥതയുമായി ആശുപത്രിയിൽ കിടന്നു ചികിത്സ വേണം എന്ന് ആഗ്രഹിച്ചു ആശുപത്രിയിൽ പോകുന്ന ബന്ധുക്കൾ അവിടെ എത്തി മറ്റുള്ള രോഗികൾ ഓക്സിജൻ സിലിണ്ടർ വച്ചുള്ള വലി കാണുമ്പോൾ വേഗം വീട്ടിൽ പോയി സ്വന്തം കട്ടിലിൽ കിടന്നാൽ മതി എന്നാകും തീരുമാനം… അങ്ങനെയൊക്കെ ഉള്ള അനുഭവങ്ങൾ
ഉണ്ടാകുന്ന അസ്വസ്ഥതകൾ അപ്പോളപ്പോൾ കഞ്ഞിക്കുഴി PHC യിലെ ഡോ. നിജിൽ ഫ്രാൻസിസ് നെ വിളിച്ചു പറഞ്ഞു അതിന് അനുസരിച്ചു ഡോക്ടർ മരുന്ന് നൽകും കൃത്യ സമയത്ത് സുഹൃത്ത് ഉണ്ണി കൃഷ്ണനും ബീന സിസ്റ്ററും ആശാ പ്രവർത്തക ഷീലയും മരുന്ന് വീട്ടിൽ എത്തിച്ചു തരും …
അങ്ങനെ മൂന്ന് ആഴ്ചകാലം…
അനിയനും എനിക്കുമായി നാല് ആൺകുട്ടികൾ ആണ് അവർക്കു ചെറിയ ജലദോഷവും ചൂടും ആയി അസ്വസ്ഥതകൾ വന്നു പോയി…
മറ്റുള്ളവർ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അതിജീവിച്ചു ഇപ്പോൾ എല്ലാവരും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി…
പക്ഷേ “post covid difficulties” എല്ലാവർക്കും ഉണ്ട് പല തരത്തിൽ…
ആവശ്യമായ വിശ്രമവും ചെറിയ വ്യായാമവും ആണ് ഇനി ആവശ്യം എന്ന് വിദഗ്ധർ പറയുന്നു …
ലക്ഷണമില്ലാത്ത കോവിഡ് വന്നവർ പറയുന്നത് കേട്ട് അതാണ് സാധനം എന്ന് വിചാരിക്കരുത്…
ഭീകരൻ ആണവൻ… കൊടും ഭീകരൻ..
എന്റെ അനുഭവത്തിൽ “ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും” ഉള്ള ഒരു കോവിഡ് രോഗിക്ക് തദ്ദേശ സ്ഥാപനവും സന്നദ്ധ പ്രവർത്തകരും ചെയ്തു കൊടുക്കേണ്ടത് ഇതൊക്കെയാണ് …
* ഒരാൾ കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞാൽ അയാൾക്ക് ഐസൊലേഷൻ ആയി താമസിക്കുവാനുള്ള സ്ഥലം വീട്ടിൽ ഇല്ലെങ്കിൽ അത് ഉറപ്പുവരുത്തണം…
* ടെലി കൗൺസിലിങ് വേറെ പണിയൊന്നും ഇല്ലാത്ത പിള്ളേരെ പിടിച്ചിരുത്തി നടത്തുന്ന തട്ടിപ്പല്ല, രോഗി ന്യായമായ ഒരാവശ്യം പറഞ്ഞാൽ അത് നടത്തി കൊടുക്കുവാൻ കഴിയണം.ഫോണിൽ ഒരു ഡോക്ടറുടെ സേവനം ആണ് ഏറ്റവും ആവശ്യം…
* കൃത്യമായി ഒരു കോവിഡ് രോഗിക്ക് ഓരോ സമയത്തും അയാൾക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഡോക്ടർ അയാളുമായി സംവദിച്ചു മരുന്നു സമയ ബന്ധിതമായി സന്നദ്ധ പ്രവർത്തകർ എത്തിച്ചു നൽകണം
* രോഗിക്ക് ശാരീരിക അവശതകൾ മൂർച്ഛിക്കുമ്പോളും, ടെസ്റ്റുകൾ നടത്തുവാനും, ആശുപത്രി ആവശ്യങ്ങൾക്കും വാഹനം രോഗിക്ക് ലഭ്യമല്ലെങ്കിൽ അത് ലഭ്യമാക്കണം …
* ഭക്ഷണം ഒരു പ്രധാന പ്രശ്നമാണ് പാകം ചെയ്യാൻ പോയിട്ട് കഴിക്കുവാൻ കഴിയാത്ത അവസ്ഥയിൽ ആണ് മിക്കവാറും കോവിഡ് ബാധിതർ…, അത്തരത്തിൽ ഉള്ളവർക്ക് ഒരു നേരമെങ്കിലും ഭക്ഷണം എത്തിച്ചു നൽകുവാൻ സന്നദ്ധ പ്രവർത്തകർക്ക് കഴിയണം
* ഒപ്പം കോവിഡ് രോഗത്തിൽ നിന്നും മുക്തനാകുന്നത് വരെ ഫോളോ അപ് ഇത്രയും മതിയാകും… അതല്ലാതെ മറ്റൊന്നുമല്ല ഒരു കോവിഡ് ബാധിതന്റെ പ്രശനം
രണ്ട് മൂന്ന് ദിവസം കൂടി വീട്ടിൽ ഇരുന്ന ശേഷം പരമാവധി ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുവാൻ വേണ്ടി ഇറങ്ങണം എന്നാണ് ആഗ്രഹം…
ഈ പ്രതിസന്ധിയുടെ കാലത്ത് എന്റെ കുടുംബത്തെ സഹായിച്ചവർ നിരവധിയാണ് ആർക്കും നന്ദി പറയുന്നില്ല… കാരണം അവർ സഹായിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നവർ ആണ്.
-ആർ. അശ്വിൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക