നേമം മണ്ഡലത്തിൽ നിന്നും വിജയിച്ച വി. ശിവൻകുട്ടി രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായിരിക്കുകയാണ്. തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളാണ് വി. ശിവൻകുട്ടിക്ക് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം മേയറായി പ്രവർത്തിച്ചിട്ടുള്ള ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ശിവൻകുട്ടി കേരള സർവകലാശാലയിൽ നിന്നും ബിരുദവും, അക്കാദമി ലോ കോളേജിൽ നിന്ന് എൽ.എൽ.ബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് മത്സര സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകളും കമന്റുകളും കണ്ടു. അതൊക്കെ വാസ്തവ വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
അതുപോലെ 2015ലെ നിയമസഭാ സംഭവങ്ങളിൽ ഉൾപ്പെട്ടത് ശിവൻകുട്ടി മാത്രമായിരുന്നില്ല. സ്പീക്കറുടെ കസേര തള്ളിമറിച്ചു കളഞ്ഞവരും വാച്ച് ആൻഡ് വാർഡിനോട് കലഹിച്ചവരും ഒക്കെയുണ്ടായിരുന്നു. പലരും പിന്നീട് മന്ത്രിമാരായി എന്നതു പരിഗണിച്ചാൽ ശിവൻകുട്ടിക്ക് മാത്രമായി ഒരു അയോഗ്യതയില്ല എന്നതാണ് സത്യം.
ട്രോളുകൾ ഒരുവശം; പക്ഷെ മേല്പറഞ്ഞ കാര്യങ്ങൾ വസ്തുതകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക