കണ്ണില്‍ച്ചോരയില്ലാതെ കോവിഡ് മരണം വിതയ്ക്കുകയാണ്. ഒരു വയസുകാരനില്‍ നിന്നും നിര്‍ദാക്ഷിണ്യം അവന്റെ അച്ഛനേയും അമ്മയേയും പറിച്ചെടുത്ത വിധിയെക്കുറിച്ച് കണ്ണീരോടെ കുറിക്കുകയാണ് റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായ സുദീപ് ചാലക്കുടി.
അലനെന്ന പൊന്നുമോനെ തനിച്ചാക്കിയുള്ള ഇരുവരുടേയും മടക്കം എത്രകമാത്രം വേദന നിറഞ്ഞതാണെന്ന് സുദീപിന്റെ കുറിപ്പില്‍ വ്യക്തം.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയ വാവും
ഇട ചേർന്നെൻ ഹൃദയം പുതു പുളകങ്ങൾ ചൂടി
ചുടു നെടുവീർപ്പുകൾക്കിടയിലും കൂടി…..
സ്കൂൾ കലോത്സവ വേദിയിൽ നിന്ന് വയലാറിന്റെ സർഗ്ഗസംഗീതം ഒഴുകി വന്നപ്പോൾ ഓടി ചെന്ന് നോക്കി.. ക്ലാസ്സിൽ പുതുതായി ചേർന്ന തടിയൻ സുഭാഷ് കണ്ണടച്ച് പാടുകയാണ്…
ഹൃദയത്തിലേക്ക് പാട്ട് മാത്രമല്ല അവൻ കൂടി അന്ന് കയറി കൂടി. ഇന്ന് കോവിഡിന് കീഴടങ്ങി പ്രജ്ഞയറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ അവൻ എവിടേയോ കിടപ്പുണ്ട്.
കൃത്യം രണ്ടാഴ്ച മുമ്പ് രാവിലെ അവന്റെ കോൾ വന്നു.. അമ്മയെ കോവിഡ് ടെസ്റ്റ് ചെയ്യിക്കാൻ രജിസ്ട്രേഷൻ ക്യൂവിൽ നിന്ന് ഞാൻ അവന്റെ വിറയാർന്ന ശബ്ദം കേട്ടു.”ടാ ജിജി പോയി’.
അതിനും രണ്ട് ദിവസം മുൻപാണ് അവൻ വിളിച്ച് പറഞ്ഞത് അവൾക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം. ശ്വസിക്കാൻ പാടുപെട്ട അവളെ ആംബുലൻസിൽ വേപഥുവോടെ അവൻ ചേർത്ത് പിടിച്ചെങ്കിലും അവളങ്ങ് പോയി.
ഒരേയൊരു മകനെ ഒരു നോക്ക് കാണിക്കാൻ മാത്രം ക്രിമേഷൻ ഗ്രൗണ്ടിലേക്ക് പോകും വഴി ആംബുലൻസ് നിർത്തി.. ഒച്ചയsഞ്ഞ് ക്ഷീണിച്ച് തളർന്ന അവനെ ചേർത്തു പിടിക്കാൻ കഴിയാതെ ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ ഞാൻ..
പിറ്റേന്ന് അവനും ഹോസ്പ്പിറ്റലിലേയ്ക്ക്… കൂടിയ ബ്ലഡ് ഷുഗറും പ്രഷറും മുറിവേറ്റ മനസ്സുമായി ദിവസങ്ങളോളം വെൻ്റിലേറ്റർ സഹായത്തോടെ അവൻ… നിശ്ചലമായി അവന്റെ സെൽ ഫോൺ..
രാവിലേയും വൈകീട്ടും ഹോസ്പിറ്റൽ അപ്ഡേറ്റിനായുള്ള കാത്തിരിപ്പ്.. ഒടുവിൽ അലൻ മോനെ തനിച്ചാക്കി അവനും അവളോട് ചേർന്നു. സുഭാഷ് എന്നത് വെറുമൊരു പേരല്ല.. സൗഹൃദവും സ്നേഹവും സാഹോദര്യവും എല്ലാം ഇഴ ചേർന്ന ഒരു വികാരമായിരുന്നു അത്..
ചേതനയറ്റ നിന്നെ എനിക്ക് കാണണ്ട. കഷ്ടതകളും യാതനകളും മാത്രം അനുഭവിച്ച നീ ഇനി അവളോടൊപ്പം സന്തോഷമായി വാഴുക..
നിനക്ക് മരണമില്ല പ്രിയ സുഹൃത്തേ.. പഴയതിനേക്കാൾ പതിന്മടങ്ങ് നീയെന്റെ ജീവിതത്തിൽ ജ്വലിച്ചു കൊണ്ടേയിരിക്കും.. നീയാണ് യഥാർത്ഥ സുഹൃത്ത്.. നീ തന്നെയാണ് സൗഹൃദവും…
പ്രതികരിക്കാൻ ഇവിടെ എഴുതുക