ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് മുംബൈയിലുണ്ടായ ബാർജ് അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയാണ് ബാർജ് പി -305 മുങ്ങിയത്. ഒരു മലയാളി ഉൾപ്പെടെ 37 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്.
രക്ഷാപ്രവർത്തകര്‍ എത്തുംവരെ ഭീതിയുടെ ചുഴലിയിലൂടെയാണ് ബാർജിലുണ്ടായിരുന്നവർ കടന്നുപോയത്. ആ ഭീകരമണിക്കൂറുകളെക്കുറിച്ച് ഓർത്തെടുക്കുകയാണ് രക്ഷിക്കപ്പെട്ട കപ്പൽ ജീവനക്കാരൻ വിശ്വജീത്.
അദ്ദേഹത്തിന്റെ വാക്കുകൾ:
”നിങ്ങള്‍ ടൈറ്റാനിക് കണ്ടിട്ടുണ്ടാകും. അതിനേക്കാൾ ഭീകരമായിരുന്നു ഞങ്ങളുടെ അവസ്ഥ. ഞങ്ങളുടെ കൺമുന്നിലാണ് സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങൾ ഒഴുകിനടന്നത്.
ഞങ്ങളേക്കാൾ മുൻപേ അവർ കടലിലേക്ക് ചാടിയിരുന്നു. അവരുടെ ലൈഫ് ജാക്കറ്റ് തകർന്നതും ഞങ്ങൾ കണ്ടിരുന്നു. ഞങ്ങൾ രക്ഷിക്കപ്പെടുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു.
നമ്മൾ ജീവിച്ചിരിക്കുമെന്നും വിഷമിക്കേണ്ടെന്നും പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ഞങ്ങൾ ആശ്വസിപ്പിച്ചു. 14 മണിക്കൂർ ലൈഫ് ജാക്കറ്റിൽ ഞാൻ വെള്ളത്തിൽ കിടന്നു. അപ്പോഴെല്ലാം നല്ല കാറ്റും തിരയുമുണ്ടായിരുന്നു”.
‘ടൗട്ടെ’ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിലാണ് ബാർജ് മുങ്ങിയത്. ഇതുവരെ 188 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ബാർജിൽ 29 മലയാളികളുണ്ടായിരുന്നു.
കരയ്ക്കെത്തിച്ച മലയാളികളെ നവിമുംബൈ ബേലാപുരിലെ ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ബാർജ് മുങ്ങുന്നതിനിടെ രക്ഷാക്കപ്പൽ ലക്ഷ്യമാക്കി ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയവരാണ് അതിൽ കയറാൻ കഴിയാതെ മരിച്ചത്.
മൂന്നു ബാർജുകളും സാഗൺ ഭൂഷൺ എന്ന ഓയിൽ റിഗ്ഗിലെ (എണ്ണക്കിണർ) ഡ്രില്ലിങ് ഷിപ്പുമാണു തിങ്കളാഴ്ച ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിയത്. എന്നാൽ, പി 305 ബാർജിലുള്ളവർ മാത്രമാണ് അപകടത്തിൽപ്പെട്ടത്.
ഇതിലുണ്ടായിരുന്ന 261 ജീവനക്കാരിൽ 186 പേരെ നാവികസേന രക്ഷപ്പെടുത്തി. കടലിൽ ഒഴുകിയ ഗാൽ കൺട്രക്റ്റർ, എസ്എസ് 3 എന്നീ ബാർജുകളിലും എണ്ണക്കിണർ ഡ്രില്ലിങ് ഷിപ്പിലുമായി ഉണ്ടായിരുന്ന 434 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഗാൽ കൺട്രക്റ്ററിലെ 137 പേരെ ചൊവ്വാഴ്ച തീരരക്ഷാ സേന രക്ഷിച്ചപ്പോൾ ഒഴുകിപ്പോയ എസ്എസ് 3 ബാർജും നിയന്ത്രണം നഷ്ടപ്പെട്ട റിഗ് ഡ്രില്ലിങ് ഷിപ്പും മറ്റു കപ്പലുകളെത്തി പിടിച്ചുകെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക