ന്യൂഡല്‍ഹി:കോവിഡിന് ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകള്‍ക്കെതിരെ രൂക്ഷമായ ആരോപണവുമായി യോഗഗുരു ബാബാ രാംദേവ് രംഗത്ത്. അലോപ്പതി മണ്ടന്‍ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നും രാംദേവ് ആരോപിച്ചു.
പതഞ്ജലി സംഘടിപ്പിച്ച കോവിഡ് ബോധവത്കരണ ചടങ്ങില്‍ രാംദേവ് സംസാരിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലായത്. “അലോപ്പതി ഒരു മണ്ടന്‍, മുടന്തന്‍ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിന് പരാജയപ്പെട്ടു. പിന്നെ റെംഡെസിവിര്‍, ഐവര്‍മെക്റ്റിന്‍, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ആന്റിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകള്‍ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചത്” -ബാബാ രാംദേവ് പറഞ്ഞു.
ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് പൊതുജനങ്ങളെ ചികിത്സയില്‍നിന്ന് അകറ്റുന്ന രാംദേവിനെ പിടിച്ച് തുറങ്കിലടക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക