കോവിഡ് രോഗമുക്തി നേടിയതിനു ശേഷവും കുറച്ചു ദിവസങ്ങളോളം ശാരീരിക പ്രശ്നങ്ങൾ തുടരാമെന്നും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പതോളജി വിഭാഗം അഡീഷനൽ പ്രഫസറും ഐഎംഎ വനിത വിഭാഗം ദേശീയ സെക്രട്ടറിയും സംസ്ഥാന ചെയർപഴ്സനുമായ ഡോ. കവിത രവി.
കോവിഡ് മുക്തരായ ഭൂരിഭാഗം പേർക്കും കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. സാധാരണഗതിയിൽ 3–4 ആഴ്ചകൾക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ മാറും. ചിലരിൽ മൂന്നു മാസം വരെ നീണ്ടു നിൽക്കാം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ മറികടക്കാനായി സമീകൃതവും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണമെന്നും മതിയായ വിശ്രമം വേണമെന്നും ഡോ. കവിത രവി പറഞ്ഞു.
കാലുകളിലെ വേദന ശ്രദ്ധിക്കണം
കോവിഡ് മുക്തരായാലും ഒട്ടുമിക്ക ആളുകളിലും ക്ഷീണം, ശരീര വേദന, കിതപ്പ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളാണു പൊതുവേ കാണാറുള്ളത്. ഇത്തരം പ്രശ്നങ്ങൾ മൂലം ചിലർക്കു മാനസിക ബുദ്ധിമുട്ടുകളുമുണ്ടാകാറുണ്ട്.
സാധാരണ ഗതിയിൽ മരുന്നുകൾ കഴിക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറും. കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാകുന്നുവെങ്കിൽ സൂക്ഷിക്കണം. അത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ ചികിത്സ തേടാം.
സർക്കാർ ആശുപത്രികളിൽ ഇപ്പോൾ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കാലുകളിൽ കടുത്ത വേദന, നീര്, ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ‘ഡീപ് വെയ്ൻ ത്രോംബോസിസ്’ എന്ന പ്രശ്നത്തിന്റെ സൂചനയാണ്.
കാലുകളിലേക്കുള്ള ധമനികളിൽ രക്തം കട്ടപ്പിടിച്ചുണ്ടാകുന്ന അവസ്ഥയാണിത്. ഈ സാഹചര്യം പക്ഷാഘാതം, ഹൃദയാഘാതം എന്നിവയിലേക്കു നീങ്ങാമെന്നതിനാൽ അടിയന്തരമായി ചികിത്സ തേടണം.
നല്ല ഭക്ഷണം, വിശ്രമം
കോവിഡ് രോഗമുക്തി നേടിയ ശേഷം കൂടുതൽ വിശ്രമിക്കണം. ആയാസപ്പെട്ട ജോലികൾ ചെയ്യരുത്. വൈറ്റമിൻ ഡി ലഭിക്കാനായി അര മണിക്കൂറെങ്കിലും വെയിൽ (രാവിലെ 10നും നാലിനുമിടയിൽ) കൊണ്ടു നടക്കുന്നത് നല്ലതാണ്.
ശ്വാസകോശത്തിന്റെ പ്രവർത്തനം സുഗമമാക്കാനായി ശ്വസന വ്യായാമങ്ങളും ശീലമാക്കാം. പോഷകം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക. പ്രോട്ടീൻ കൂടുതൽ അടങ്ങിയ പയർ വർഗങ്ങൾ, മീൻ, മത്സ്യം, മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കുട്ടികളിലെ പ്രശ്നങ്ങൾ
രോഗമുക്തരായ കുട്ടികളിൽ കുറച്ചു കാലം നീണ്ടു നിൽക്കാവുന്ന കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
പനി, നെഞ്ചിടിപ്പ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ മൂന്നു മാസം വരെ നീണ്ടു നിൽക്കാം. കൂടുതൽ കടുത്ത രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ ശിശുരോഗ വിദഗ്ധരുടെ ചികിത്സ തേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക