വരുന്നതു മഴക്കാലമാണ്. ഇതര പകർച്ചവ്യാധികൾക്കൊപ്പം എലിപ്പനിക്കെതിരെക്കൂടി ജാഗ്രത വേണം. പാലക്കാട് ജില്ലയിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. തുടക്കത്തിൽ ചികിത്സ ലഭ്യമാക്കിയാൽ രോഗം മാറ്റാം. ചികിത്സ വൈകിയാൽ മരണത്തിനു വരെ കാരണമാകും.
മഴക്കാലപൂർവ ശുചീകരണം നാടെങ്ങും പുരോഗതിയിലാണ്. ഇതിനിടെ വേനൽമഴയും തുടരുന്നു.
ഈ സാഹചര്യത്തിൽ വെള്ളത്തിൽ ഇറങ്ങിനിന്നു ജോലി ചെയ്യുന്നവർ എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത പുലർത്തണം.
എലി വഴിയാണു രോഗം പടരുന്നത്.
എലിയുടെ മൂത്രം വെള്ളത്തിൽ കലർന്ന് അതുവഴി രോഗാണു മനുഷ്യശരീരത്തിലെത്താം. ശുചീകരണ ജീവനക്കാർ, തൊഴിലുറപ്പു തൊഴിലാളികൾ, കൃഷിപ്പണി ചെയ്യുന്നവർ എന്നിവരെല്ലാം എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ലക്ഷണം, മുൻകരുതൽ
∙ പനി, തലവേദന, കണ്ണു ചുവക്കൽ എന്നിവയാണു പ്രധാന രോഗലക്ഷണം. കുറച്ചു കഴിയുമ്പോൾ ശക്തമായ വയറുവേദനയും അനുഭവപ്പെടും.
∙ പനി വന്നാൽ സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിർദേശാനുസരണം ചികിത്സ നടത്തുക. വെള്ളത്തിലിറങ്ങി നിന്നു ജോലി ചെയ്യുന്നവർ പനിയുണ്ടെങ്കിൽ ജോലിയുടെ സാഹചര്യം കൂടി ഡോക്ടറെ അറിയിക്കണം.
∙ തൊഴിലുറപ്പു തൊഴിലാളികൾ, ശുചീകരണ വിഭാഗം ജീവനക്കാർക്കു പ്രതിരോധ മരുന്നു നൽകുന്നുണ്ട്. ഇത് ഉറപ്പാക്കണം.
∙ കാലിൽ മുറിവോ മറ്റോ ഉണ്ടെങ്കിൽ അതുവഴിയും രോഗാണു ശരീരത്തിൽ പ്രവേശിക്കാം.
∙ വീട്ടിലും പരിസരത്തും വൃത്തി ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക