ന്യൂഡല്‍ഹി: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പണം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യും. ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അംഗീകാരം നല്കി. പ്രത്യേക ക്ഷേമ നടപടിയായിട്ടാണ് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി പണം നേരിട്ട് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.
രാജ്യത്തെ 11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് (118 ദശലക്ഷം) ഇതിന്റെ ആനുകൂല്യം ലഭിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ പാചക ചെലവ് ആണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുക. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപ അധികമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ ഈ ഒറ്റത്തവണ പ്രത്യേക ക്ഷേമ നടപടി രാജ്യത്തെ 11.20 ലക്ഷം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ 11.8 കോടി കുട്ടികള്‍ക്ക് പ്രയോജനപ്പെടും.
സര്‍ക്കാര്‍ തീരുമാനം ഉച്ചഭക്ഷണ പദ്ധതിക്ക് പുതിയ ഉത്തേജനം നല്‍കും. തീരുമാനം കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും വെല്ലുവിളി നിറഞ്ഞ മഹാമാരി കാലത്ത് അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രധാന് മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം 80 കോടി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന കണക്കില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പുറമെയാണ് സര്‍ക്കാര്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യവും നേരിട്ട് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക